വണ്ടിപെരിയാറിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സോളാർ സിസിടിവി ക്യാമറ മോഷണം പോയി
വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന്റെ വഴിയോരങ്ങളിലുള്ള അനധികൃത മാലിന്യ നിക്ഷേപം തടയുന്നതിന് വേണ്ടി കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് ദേശീയപാത കടന്നുപോകുന്ന ഗ്രാമപഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ സോളാർ ഘടിപ്പിച്ച സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് പ്രധാനമായും വഴിയോരങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇത് ഫലപ്രദമായി തന്നെ നടക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടുദിവസം മുമ്പ് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന്റെ സബ്സ്റ്റേഷന് സമീപം അണ്ണൻ തമ്പി മരത്തിന് എതിർവശത്തായി സ്ഥാപിച്ചിരുന്ന ക്യാമറ കാണ്മാനില്ല, പിന്നീട് രണ്ടു ദിവസമായി നടത്തിയ അന്വേഷണത്തിലാണ് സംഭവം മോഷണം പോയതായി ഗ്രാമപഞ്ചായത്ത് അധികൃതർ തന്നെ അറിയുന്നത്.
തുടർന്ന് സംഭവം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വണ്ടിപ്പെരിയാർ പോലീസിൽ പരാതിയും നൽകി. വാഹനങ്ങൾ സൈഡിൽ കൊണ്ട് നിർത്തിയിട്ടതിന് ശേഷം ക്യാമറ മോഷ്ടിച്ചുകൊണ്ട് പോയതാവാം എന്നാണ് പ്രാഥമിക നിഗമനം. മറ്റുള്ള ക്യാമറകളിൽ ഉള്ള ദൃശ്യങ്ങളും സമീപത്തെ കടകളിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുമുണ്ട്. ഏകദേശം 50,000 രൂപയിൽ അധികം തുകയാണ് ഈ പ്രദേശങ്ങളിൽ ക്യാമറ സ്ഥാപിക്കാൻ ചെലവായിട്ടുള്ളത്.



