തമിഴ്നാട്ടിൽ റേഷൻ കടയ്ക്കുനേരെ അരിക്കൊമ്പന്റെ ആക്രമണം
പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ് നാട്ടിൽ റേഷൻ കട ആക്രമിച്ചു. മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് തകർക്കാൻ ശ്രമിച്ചത്. പെരിയാറിൽ തുറന്നു വിട്ട അരിക്കൊമ്പൻ ഏതാനും നാളുകളായി തമിഴ് നാട് മേഘമല വന മേഖലയിലാണ്. ചിന്നക്കനാലിൽ സ്ഥിരമായി റേഷൻ കട തകർത്ത് അരി തിന്നിരുന്ന അരിക്കൊമ്പൻ തമിഴ് നാട്ടിലും പതിവ് തെറ്റിച്ചില്ല.കഴിഞ്ഞ രാത്രിയിലാണ് തമിഴ് നാട്ടിൽ റേഷൻ കട ആക്രമിച്ചത്.
കടയുടെ ജനാല തകർത്തു.എന്നാൽ അരി എടുത്തില്ല.രാത്രിയോടെ വനത്തിലേക്ക് തിരിച്ചു പോയി.അതേസമയം അരിക്കൊമ്പൻ പെരിയാറിലേക്കു മടങ്ങാനുള്ള സാധ്യത ഇല്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത് .കഴിഞ്ഞ ഒരാഴ്ചയായി തമിഴ് നാട് വനമേഖലയിൽത്തന്നെ ചുറ്റിത്തിരിയുന്ന ആന ആരോഗ്യവാനാണെന്ന് തമിഴ് നാട് വനംവകുപ്പ് അധികൃതർ പറഞ്ഞു.ചിന്നക്കനാലിലെപ്പോലെ ഇവിടെ കാര്യമായി ആക്രമണങ്ങൾ നടത്തുന്നില്ല. ആനയുടെ സ്വഭാവത്തെക്കുറിച്ച് ഒരാഴ്ച കൂടി നിരീക്ഷണം നടത്തിയ ശേഷമായിരിക്കും അടുത്ത തീരുമാനം എടുക്കുക. അരിക്കൊമ്പൻ ഈ ഭാഗത്തു തുടരുന്നതിനാൽ മേഘമലയിലേക്ക് സഞ്ചാരികൾക്കുള്ള നിരോധനം ഏർപ്പെടുത്തിയിരുന്നു.