ഇടുക്കി ജില്ലാതല പട്ടയമേള ചെറുതോണിയിൽ നടന്നു
ഇടുക്കി ജില്ലാതല പട്ടയമേള
സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിനകര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഇടുക്കി ജില്ലാതല പട്ടയമേള ചെറുതോണിയിൽ നടന്നു.റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പട്ടയമേള ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു.ഏഴു ചെയിൻ, പത്തു ചെയിൻ മേഖലയിലെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഭൂപതിവു നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ചെറുതോണി ടൗണ്‍ഹാളില്‍ നടന്ന മേളയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ദേവികുളം, ഇടുക്കി, തൊടുപുഴ എന്നീ താലൂക്കുകളിലെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുടെ ഉദ്ഘാടനം, റവന്യൂ അതിഥിമന്ദിരം, ഇടുക്കി തഹസീല്‍ദാറുടെ ഔദ്യോഗിക വസതി എന്നിവയുടെ ഉദ്ഘാടനവും പട്ടയമേള വേദിയില്‍ നടന്നു.
1964-ലെ ഭൂമിപതിവ് ചട്ടം പ്രകാരമുള്ള 1754 പട്ടയങ്ങള്‍, 1993-ലെ ഭൂമി പതിവ് ചട്ടപ്രകാരമുള്ള 935 പട്ടയങ്ങള്‍, മുനിസിപ്പല്‍ പ്രദേശത്തെ 15 പട്ടയങ്ങള്‍, 62 ലാന്‍ഡ് ട്രൈബ്യൂണല്‍ ക്രയസര്‍ട്ടിഫിക്കറ്റുകള്‍, ഹൈറേഞ്ച് കോളണൈസേഷന്‍ സ്‌കീം പ്രകാരമുള്ള 4 പട്ടയങ്ങള്‍, 18 വനാവകാശ രേഖകള്‍ എന്നിങ്ങനെ 2788 പട്ടയങ്ങൾ മേളയില്‍ വിതരണം ചെയ്തു.ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായിരുന്നു.. എംഎല്‍എ.മാരായ എം എം മണി, വാഴൂര്‍ സോമന്‍, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, സബ് കളക്ടര്‍മാരായ ഡോ.അരുണ്‍ എസ് നായര്‍, രാഹുല്‍കൃഷ്ണ ശര്‍മ, എ.ഡി.എം ഷൈജു പി ജേക്കബ്, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.