അരിക്കൊമ്പൻ വീണ്ടും തമിഴ് നാട് വനമേഖലയിലേക്ക് മടങ്ങി ;ലോവർ ക്യാമ്പ് പവർ ഹൗസിനു സമീപത്തെ വനത്തിലാണ് ഇപ്പോഴുള്ളത്
ഇന്നലെ രാത്രി ആന കുമളിയിലെ ജനവാസ മേഖലയിൽ എത്തിയിരുന്നു
ഇന്നലെ രാത്രി അരിക്കൊമ്പൻ കുമളി റോസാപൂങ്കണ്ടത്ത് ജനവാസ മേഖലക്ക് സമീപം എത്തിയിരുന്നു. ഇതിന് ശേഷമാണ് കൊട്ടാരക്കര ദിന്ധുക്കൽ ദേശീയ പാത മുറിച്ചു കടന്ന് തമിഴ്നാട് വനമേഖലയിൽ പ്രവേശിച്ചത്. കുമളിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് ഇപ്പോൾ ഒറ്റയാനുള്ളത്. ഇവിടെ നിന്ന് ആന ചിന്നക്കനാൽ ഭാഗത്തേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ലോവർ ക്യാമ്പിൽ നിന്ന് കമ്പംമേട്ട്, ബോഡിമേട്ട് വഴി മതികെട്ടാൻ ചോലയിലേക്ക് എത്താൻ കഴിയും. ഇതിന് സമീപമാണ് ചിന്നക്കനാൽ. അരിക്കൊമ്പനെ നിരീക്ഷിക്കാൻ തമിഴ്നാട് വനം വകുപ്പിനോടും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ രാത്രി കുമളിക്കടുത്തുള്ള ഗാന്ധി നഗർ, റോസാപ്പൂക്കണ്ടം എന്നീ ജനവാസ കേന്ദ്രങ്ങൾക്ക് സമീപമാണ് അരിക്കൊമ്പൻ എത്തിയത്. ഉന്നത ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തി ആകാശത്തേക്ക് വെടിവച്ച് അരിക്കൊമ്പനെ കാട്ടിനുള്ളിലേക്ക് തുരത്തുകയായിരുന്നു. തേക്കടിയിലേക്ക് വിനോദ സഞ്ചരികൾ ഉൾപ്പെടെ നടന്നു പോകുന്നതും വിറക് ശേഖരിക്കാൻ വനത്തിൽ കയറുന്നതും വനം വകുപ്പ് താത്കാലികമായി വിലക്കി. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. കാടിനുള്ളിൽ അരികൊമ്പനെ നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.