കേരളത്തോടുള്ള കേന്ദ്ര വിവേചനം വീണ്ടും തെളിഞ്ഞു: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ
രാജ്യത്തെ കോർപ്പറേറ്റുകൾക്ക് കൊഴുത്ത് തടിക്കാൻ അവസരമൊരുക്കുന്ന പുതിയ കേന്ദ്ര ബജറ്റ് കേരളത്തോടുള്ള കടുത്ത വിവേചനമാണ് വ്യക്തമാക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു.കേരളത്തിന്റെ വികസനത്തെയാകെ തടസ്സപ്പെടുത്താനുള്ള ശ്രമമാണ് ബജറ്റിലൂടെ കേന്ദ്ര സർക്കാർ നടത്തുന്നത്.
എൽഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് മുന്നോടിയായി ചേർന്ന സിപിഐ തൊടുപുഴ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ മറന്നിരുക്കുകയാണ്. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങളായ എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണ്ണമായും തഴയപ്പെട്ടു.
കോർപ്പറേറ്റുകളെ കൊഴുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ബജറ്റ് സാധാരണക്കാരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളും. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതത്തിലുള്ള വൻ വെട്ടിക്കുറവ് ഗ്രാമീണ തൊഴിൽ മേഖലയെ തകർക്കും. കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനോ കേരളത്തെ തകർക്കുന്ന ഇറക്കുമതി നിയന്ത്രിക്കാനോ കേന്ദ്രം തയ്യാറായിട്ടില്ല. ഇത് ഇടുക്കിയിലെ കർഷകർക്കും തിരിച്ചടിയാണ്. കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും സലിംകുമാർ പറഞ്ഞു.
പി എസ് .സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി ആർ പ്രമോദ്, മുഹമ്മദ് അഫ്സൽ, പി പി ജോയി, ഇ കെ അജിനാസ് എന്നിവരും സംസാരിച്ചു.



