ഇടുക്കി നിയമസഭാ സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം ; നവമാധ്യമങ്ങളിൽ പ്രചരണവുമായി കോൺഗ്രസ് പ്രദേശിക നേതാക്കൾ
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ യു ഡി എഫിൽ സീറ്റിനു വേണ്ടിയുള്ള അവകാശവാദങ്ങൾ ആരംഭിച്ചു.പതിറ്റാണ്ടുകളായി യു ഡി എഫിൽ കേരള കോൺഗ്രസ് മത്സരിക്കുന്ന ഇടുക്കി സീറ്റ് ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കാനാണ് നീക്കം. കഴിഞ്ഞ തവണ ജോസഫ് വിഭാഗം സ്ഥാനാർത്ഥി ഫ്രാൻസീസ് ജോർജ് ഇടുക്കിയിൽ പരാജയപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സീറ്റ് പിടിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങിയത്.
ഇടുക്കി മണ്ഡലം രൂപം കൊണ്ട 1977 ൽ കേരള കോൺഗ്രസ് എം ലെ വി ടി സെബാസ്റ്റ്യനാണ് വിജയിച്ചത്. എന്നാൽ പിന്നീട് 1980 ലും 1982 യും കോൺഗ്രസിലെ ജോസ് കുറ്റിയാനിയും 1987-ൽ കോൺഗ്രസിലെ തന്നെ റോസമ്മ ചാക്കോയും ഇടുക്കിയിൽ നിന്ന് വിജയിച്ചു. 1991 ൽ വീണ്ടും യു ഡി എഫിൽ സീറ്റ് കേരള കോൺഗ്രസിനായി. അന്ന് മാത്യു സ്റ്റീഫൻ ഇടുക്കിയുടെ എം എൽ എ ആയി.
ഉടുമ്പൻചോല മണ്ഡലം കോൺഗ്രസിന് നൽകിയാണ് 1991 ൽ ഇടുക്കി കേരള കോൺഗ്രസ് സ്വന്തമാക്കിയത്. എന്നാൽ 1996-ൽ കേരള കോൺഗ്രസിലെ ജോയി വെട്ടിക്കുഴി ജനതാദളിൻ്റെ പി പി സുലൈമാൻ റാവുത്ത റോട് പരാജയപ്പെട്ടു. ഇടുക്കി മണ്ഡലം അന്ന് ആദ്യമായാണ് ഇടതു മുന്നണിക്ക് ലഭിക്കുന്നത്. പിന്നീട് 2001 മുതൽ കേരള കോൺഗ്രസിലെ റോഷി അഗസ്റ്റിനാണ് ഇടുക്കിയുടെ ജന പ്രതിനിധി.
2021-ൽ കേരള കോൺഗ്രസ് മാണി വിഭാഗം എൽ ഡി എഫിൽ എത്തിയപ്പോഴും റോഷിക്ക് വിജയം ആവർത്തിക്കാനായി. കഴിഞ്ഞ തവണ ജോസഫ് വിഭാഗത്തിൻ്റെ ഫ്രാൻസീസ് ജോർജാണ് റോഷിയോട് പരാജയപ്പെട്ടത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇത്തവണ ഇടുക്കി സീറ്റിനായി കോൺഗ്രസ് അവകാശവാദം ഉന്നയിക്കുന്നത്. ഇതിൻ്റെ സൂചനയായി കോൺഗ്രസ് പ്രാദേശിക നേതാക്കൾ നവമാധ്യമങ്ങളിലൂടെ പ്രചരണവും തുടങ്ങി.
ഇടുക്കിയിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി വന്നാൽ റോഷി പോകുന്ന വഴിയിൽ പുല്ലുപോലും കാണില്ല എന്നായിരുന്നു കോൺഗ്രസ് നേതാവും കട്ടപ്പന നഗരസഭാ കൗൺസിലറുമായ സിബി പാറപ്പായിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. ജോയി വെട്ടിക്കുഴി സ്ഥാനാർത്ഥിയാകണം എന്നാവശ്യപ്പെട്ട് നിരവധി പേർ കമൻ്റും ഇട്ടു.തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ഇത്തരം ഒരു നീക്കം ആസൂത്രിതമാണെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ നിലപാട്.





