ഇടുക്കി തടിയമ്പാട് പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും
ഇടുക്കി തടിയമ്പാട് പാലത്തിൻറെ നിർമ്മാണം ഉടൻ ആരംഭിക്കും. കേന്ദ്രസർക്കാരിന്റെ സേതുബന്ധൻ പദ്ധതി പ്രകാരം 32 കോടി വകയിരുത്തിയാണ് പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. വാഴത്തോപ്പ് മരിയാപുരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിച്ചുകൊണ്ടുള്ള യാത്ര സുഗമമാകുന്നതോടൊപ്പം വലിയ വികസനസാധ്യതകളും പാലത്തിൻ്റെ പൂർത്തീകരണത്തോടെ ലക്ഷ്യം വയ്ക്കുന്നുണ്ട്.
അര നൂറ്റാണ്ടിലധികം പഴക്കമുള്ള തടിയമ്പാട് പാലം ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറക്കുമ്പോൾ ഉൾപ്പെടെ പലപ്പോഴും വലിയ പ്രതിസന്ധി നേരിട്ടിരുന്നു. പെരിയാറിലെ കുത്തൊഴുക്കിൽ നിരവധി തവണ കേടുപാടുകൾ സംഭവിച്ച ചപ്പാത്ത് 2018ലെ കാലവർഷക്കെടുതിയിൽ വലിയതോതിൽ നാശം സംഭവിച്ചിരുന്നു. പിന്നീട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി ഗതാഗതം തുടരുമ്പോഴും തടിയമ്പാട് പുതിയൊരു പാലം എന്ന ആവശ്യം നാട്ടുകാർ മുന്നോട്ടുവച്ചു.
ഇതേ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ സേതുബന്ധൻ പദ്ധതി പ്രകാരം എംപി ഡീൻ കുര്യാക്കോസിന്റെ പ്രത്യേക താല്പര്യത്തിൽ പുതിയ പാലത്തിന് പദ്ധതിയായത്. ഇപ്പോൾ തടിയമ്പാട് പാലത്തിൻറെ ടെൻറർ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു.223 മീറ്റർ നീളമുള്ള തടിയമ്പാട് പാലം ജില്ലയിലെ തന്നെ പെരിയാറിന് കുറുകെയുള്ള ഏറ്റവും വലിയ പാലമാണ്. വാഴത്തോപ്പ് മരിയാപുരം പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് പാലം നിർമ്മിക്കുന്നത്.
മരിയാപുരം കാമാക്ഷി ഇരട്ടയാർ പഞ്ചായത്തുകളിലൂടെ കട്ടപ്പന നെടുങ്കണ്ടം കമ്പം മേഖലയിലേക്ക് എറണാകുളത്തു നിന്നും ചരക്ക് വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള പുതിയ മാർഗം കൂടി തടിയമ്പാട് പാലത്തിൻറെ പൂർത്തീകരണത്തോടെ സാധ്യമാവും. ഗതാഗതത്തോടൊപ്പം പ്രാദേശിക വികസനത്തിനും വിനോദ സഞ്ചാര സാധ്യതകൾക്കും തടിയമ്പാട് പാലം ഒരു വഴിത്തിരിവാകും എന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.



