അതിജീവന പോരാട്ടവേദിയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നത് നിരോധിത സംഘടന; രാഷ്ട്രീയമായും നിയമപരമായും നേരിടും എല്‍ഡിഎഫ് ജില്ലാ കമ്മറ്റി
ഭൂ നിയമ ഭേദഗതിയിലും ചട്ട രൂപീകരണത്തിലും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആശങ്ക പരത്തുന്ന അതിജീവന പോരാട്ട വേദിക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നത് എന്‍ഐഎ അന്വേഷിക്കുന്ന നിരോധിത സംഘടനയും കള്ളപ്പണവുമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വര്‍ഷങ്ങളായി ചിലരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വര്‍ഗീയ ശക്തികള്‍ ജില്ലയില്‍ പണമൊഴുക്കുന്നുണ്ട്.
മൂന്നാര്‍, അടിമാലി മേഖലകളില്‍ പോരാട്ടവേദിയുടെ കണ്‍വീനര്‍ റസാഖ് ചൂരവേലിയുടെ നിയന്ത്രണത്തിലുള്ള അനധികൃത നിര്‍മ്മാണങ്ങളും റിസോര്‍ട്ടുകളും കയ്യേറ്റങ്ങളും സംരക്ഷിക്കാനായി കര്‍ഷകരെ മറയാക്കി ഇടുക്കിക്കാരെ ഒന്നാകെ ബന്ധികളാക്കി മാറ്റി സമരാഭാസം നടത്തി വരികയാണ്. ഇത്തരക്കാരെ നിയമപരമായും രാഷ്ട്രീയമായും ആവശ്യമെങ്കില്‍ തെരുവിലും നേരിടുമെന്ന് എല്‍ഡിഎഫ് നേതൃത്വം വ്യക്തമാക്കി.
ഒരു ന്യായീകരണവുമില്ലാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിഡ്ഢിത്തരം വിളമ്പി പണമെറിഞ്ഞ് സമരം നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാതിരിക്കാനുള്ള നീക്കമാണ് ഇവര്‍ കാലങ്ങളായി നടത്തി വരുന്നത്. റസാഖ് ചൂരവേലിയുടെ സഹോദരനാണ് കോണ്‍ഗ്രസ്സിന്‍റെ അടിമാലി മണ്ഡലം പ്രസിഡന്‍റ്. ഇവരെല്ലാം ചേര്‍ന്ന് കോണ്‍ഗ്രസ്സിനുവേണ്ടി കര്‍ട്ടന്‍റെ പിന്നില്‍ നിന്ന് കരുനീക്കങ്ങള്‍ നടത്തുകയാണ്.
നിരോധിത സംഘടന പണമെറിഞ്ഞ് വര്‍ഗീയ ചേരിതിരിവിനും നീക്കം നടത്തുന്നുണ്ട്. ഇടുക്കി ജില്ലയുടെ മതനിരപേക്ഷതയ്ക്ക് പോറലേല്‍പ്പിക്കാന്‍ ഇത്തരക്കാരെ ഒരു കാരണവശാലും അനുവദിക്കില്ല. സുപ്രീം കോടതിയിലെ പ്രമുഖരായ അഭിഭാഷകരുമായി കൂടിയാലോചിച്ചാണ് സര്‍ക്കാര്‍ ഇടുക്കിയിലെ ഭൂ പ്രശ്നങ്ങളിന്‍മേല്‍ നിയമ നിര്‍മ്മാണങ്ങള്‍ നടത്തി വരുന്നത്. എന്നാല്‍ അതിനേക്കാള്‍ വലിയ നിയമ പണ്ഡിതരാണ് പോരാട്ടവേദിക്കാര്‍ എന്ന നിലയിലാണ് അനുദിനം വ്യാജ പ്രചരണം നടത്തി വരുന്നത്.
ഇവര്‍ ഒഴുക്കുന്ന പണം പറ്റുന്നവര്‍ ഏറാന്‍ മൂളികളായി ഒപ്പമുണ്ടാകും. എന്നാല്‍ ജില്ലയിലെ 11 ലക്ഷത്തോളം ജനങ്ങളെ കബളിപ്പിക്കാനോ, വഞ്ചിക്കാനോ ഇനി കഴിയില്ല. എണ്ണിയാല്‍ തീരാത്ത കേസുകളാണ് ഇടുക്കിക്കെതിരെ ഇവര്‍ കോടതികളില്‍ നടത്തി വരുന്നത്. പോരാട്ടവേദിയുടെ വക്കീലന്‍മാരായി കൊണ്ടുവരുന്നവരെല്ലാം ജില്ലയ്ക്ക് പുറത്തു നിന്നുള്ളതും കപട പരിസ്ഥിതി സംഘടനകളുമായി ബന്ധമുള്ളവരുമാണ്.
ഇടുക്കി ജില്ലയുടെ ഭൂ പ്രശ്നങ്ങളും ചരിത്രവും അറിയാവുന്ന നൂറുകണക്കിന് പ്രഗഭ്തരായ അഭിഭാഷകര്‍ ഹൈക്കോടതിയിലുള്‍പ്പടെ ഉണ്ടായിട്ടും ജില്ലയ്ക്ക് പുറത്തു നിന്നുള്ള അഭിഭാഷകരെ കണ്ടെത്തി വലിയ ഫീസ് നല്‍കി കൊണ്ടുവരുന്നതിന്‍റെ പിന്നിലെ ഉദ്ദേശം വ്യക്തമാണ്. സര്‍ക്കാര്‍ ഭൂമി വരെ കയ്യേറിയിട്ടുള്ള പോരാട്ടവേദി നേതാക്കള്‍ ഒരുപാട് കാലം ജനങ്ങളെ കബളിപ്പിക്കാമെന്ന് കരുതേണ്ട. ഭൂ പതിവ് ചട്ട ഭേദഗതി തങ്ങളുടെ കയ്യേറ്റങ്ങളും ഭൂ സ്വത്തുക്കളും സംരക്ഷിക്കാന്‍ വേണ്ടി ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ് ചെയ്തത്.
ജില്ലയിലെ 3 ലക്ഷത്തോളം വരുന്ന വീടുകള്‍ നിരുപാധികം അപേക്ഷ പോലും നല്‍കാതെ സമ്പൂര്‍ണ്ണമായി ക്രമവല്‍ക്കരിച്ച് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നിരിക്കെ എല്ലാ വീട്ടുടമസ്ഥരും അപേക്ഷ നല്‍കണമെന്നും പട്ടയവും ആധാരവും സമര്‍പ്പിക്കണമെന്നുമുള്ള പച്ചക്കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്. നട്ടാല്‍ കുരുക്കാത്ത കള്ളം പ്രചരിപ്പിക്കുന്ന ഇത്തരം സാമൂഹ്യദ്രോഹികളെ ഒറ്റപ്പെടുത്തി തുറന്നു കാണിക്കുകയാണ് ചെയ്യേണ്ടത്.
60 വര്‍ഷത്തിലധികമായി ജനങ്ങളാഗ്രഹിക്കുന്ന ഭൂ നിയമത്തെ ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വാക്ക് പാലിച്ചതുപോലെ ആവശ്യമായ ഭൂ പതിവ് ചട്ട രൂപീകരണവും ഈ നിയമസഭ കാലയളവില്‍ തന്നെ യാഥാര്‍ത്ഥ്യമാക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കെ. സലീം കുമാര്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാല്‍ മറ്റ് ഘടക കക്ഷി നേതാക്കള്‍ എന്നിവര്‍ അറിയിച്ചു.



