സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമാണം, മാത്യു കുഴല്‍നാടനെതിരെ ഇ.ഡി അന്വേഷണം

ചിന്നക്കനാലില്‍ റിസോർട്ട് നിർമാണത്തിനായി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന കേസിൽ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ഇ.ഡി അന്വേഷണം. സർക്കാർ ഭൂമി അനധികൃതമായി കൈവശം വച്ചതിന് റവന്യു വകുപ്പ് മാത്യു കുഴൽനാടനും സുഹൃത്തുക്കൾക്കുമെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുത്തിരുന്നു. വിജിലൻസ് അന്വേഷണത്തിനു പുറമെയാണ് കേസിൽ ഇ.ഡിയും അന്വേഷണം തുടങ്ങിയത്.
ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടിൽ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും ഇ.ഡി അന്വേഷിക്കുക. ഇതിനായി കേസുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസിൽനിന്ന് ഇ.ഡി ശേഖരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്തു തുടങ്ങി എന്നാണ് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടിസ് ഉടൻ മാത്യു കുഴല്‍നാടന് കൈമാറും. അതേസമയം, ഏത് അന്വേഷണത്തിനും തയാറാണെന്നും ഇ.ഡി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.
2012ലാണ് ചിന്നക്കനാലിൽ ഒരേക്കറോളം സ്ഥലം വാങ്ങി അടുത്തുള്ള 50 സെന്റ് സർക്കാർ ഭൂമി കൂടി കൂട്ടിച്ചേർത്തത്. പിന്നീടാണ് ഈ ഭൂമി മാത്യു കുഴല്‍നാടന്‍ അടക്കമുള്ള സംഘം വാങ്ങിയത്. ഇവിടെ ചട്ടങ്ങൾ ലംഘിച്ച് കെട്ടിടം നിർമിച്ചതിനും കേസുണ്ട്. 50 സെന്‍റ് സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചെന്നും കയ്യേറ്റമെന്ന് അറിഞ്ഞിട്ടും പോക്കുവരവ് നടത്തിയെന്നും വിജിലന്‍സ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.