അയൽവാസിയുടെ അനധികൃത മണ്ണെടുപ്പ്; വീടിൻറെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു.പതിനാറാംകണ്ടം വരിക്കപ്ലാക്കൽ വീട്ടിൽ ജെസ്സിയുടെ വീടാണ് ഏതുസമയവും ഇടിഞ്ഞുവീഴാവുന്ന നിലയിൽ അപകടാവസ്ഥയിലായത്

അതിർത്തിയിൽ നിന്നും വേണ്ടത്ര അകലം പാലിക്കാതെ അയൽവാസി മണ്ണെടുത്ത് മാറ്റിയതിനെ തുടർന്ന് വീടിൻറെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായതായി പരാതി. പതിനാറാംകണ്ടം ടൗണിനോട് ചേർന്ന് താമസിക്കുന്ന വരിക്കപ്ലാക്കൽ ജെസിയുടെ വീടിൻ്റെ പിൻഭാഗത്തേ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞു വീണത്.
വേണ്ടത്ര അകലം പാലിക്കാതെ സമീപത്തെ പുരയിടത്തിൽ മണ്ണിടിച്ചു മാറ്റിയതാണ് സംരക്ഷണ ഭിത്തി ഇടിയാൻ കാരണമായത്. അയൽവാസി മണ്ണെടുത്തു തുടങ്ങിയപ്പോൾ തന്നെ വീട്ടുകാർ ഉപ്പുതോട് വില്ലേജ് ഓഫീസിലും മറ്റ് റവന്യൂ അധികൃതരെയും അറിയിച്ചിരുന്നു. ഇത് പ്രകാരം വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് 2 അടി അകലം പാലിച്ചു മണ്ണെടുക്കാൻ അനുമതി നൽകി.
എന്നാൽ വില്ലേജ് ഓഫീസർ പോയശേഷം പല സ്ഥലങ്ങളിലായി കെട്ടിനോട് ചേർത്ത് മണ്ണെടുക്കുകയും കെട്ടിനുള്ളിലേക്ക് വളർന്നു കയറിയ മരത്തിൻ്റെ വേര് ജെസിബി ഉപയോഗിച്ച് പറിച്ചു മാറ്റുകയും ചെയ്തു. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ സംരക്ഷണഭിത്തി ഒരു ഭാഗം നിലം പതിച്ചു.ഇത് സംബന്ധിച്ച് വീട്ടുകാർ ഇടുക്കി താലൂക്ക് ഓഫീസിലും ഉപ്പുതോട് വില്ലേജിലും ജില്ലാ കളക്ടർക്കും ഉൾപ്പെടെ തിങ്കളാഴ്ച്ച പരാതി നൽകി.
പരാതി കൊടുത്ത് തിരികെ വീട്ടിൽ എത്തിയതിന് പിന്നാലെ ഉച്ച കഴിഞ്ഞ് പെയ്ത മഴയിൽ സംരഷണ ഭിത്തി ബാക്കി ഭാഗം കൂടി ഇടിഞ്ഞു വീണതായി വീട്ടുടമ ജെസ്സിയുടെ മകൾ പറഞ്ഞു. മഴയുടെ ത്രീവ്രത മൂലം ജില്ലാ ദുരന്ത നിവാരണ സമിതി പാറഖനനം മണ്ണെടുപ്പ് ഉൾപ്പടെയുള്ള പ്രവൃത്തികൾക്ക് നീയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള ദിവസങ്ങളിലാണ് അയൽവാസി നീയമം ലംഘിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുത്തത് എന്നും വീട്ടുകാർ പറഞ്ഞു.
വീട്ടുടമ ജെസി ജോലിക്കായിവിദേശത്താണ്. കഴിഞ്ഞ മാസം നാട്ടിൽ വന്ന് തിരികെ പോയ ശേഷമാണ് അയൽവാസി വില്ലേജിൽ നിന്നുള്ള അനുമതി പോലുമില്ലാതെ ഇവരുടെ വീടിനോട് ചേർന്ന് മണ്ണിടിച്ച് നീക്കിയത്. 2018 ലെ കാലവർഷത്തിൽ പോലും യാതൊരു ബലക്ഷയവുമില്ലാതെ നില നിന്ന സംരക്ഷണ ഭിത്തിയാണ് ഇന്നലെ ഇടിഞ്ഞു വീണത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വീട് നിലം പതിക്കുമെന്ന ആശങ്കയിലാണ് വീട്ടുകാർ.