'ഈ ഫോട്ടോ എ.ഐ ആണോ എന്ന് സംശയിച്ചുപോയി... ജന്മസഹജ തൃഷ്ണകളെല്ലാം മറന്ന് ഒരമ്മ പെറ്റ മക്കളെപ്പോല്‍ ഒരേ കെണിക്കുള്ളില്‍!' ചിന്തിപ്പിച്ച് അതിശയിപ്പിച്ച് നായയും കടുവയും...

കുമളി അണക്കര ചെല്ലാർ കോവില്‍മെട്ടില്‍ വയലില്‍ കരോട്ട് സണ്ണിയുടെ ഏലത്തോട്ടത്തിലായിരുന്നു സംഭവം. 15 അടിയിലധികം ആഴമുള്ള കുഴിയിലാണ് നായും കടുവയും കുടുങ്ങിയത്. ഈ ഫോട്ടോ ആദ്യം കണ്ടപ്പോള്‍ വിശ്വാസിക്കാനായില്ലെന്ന് പറയുകയാണ് പ്രമുഖ പിന്നണി ഗായകൻ ജി വേണുഗോപാല്‍. 'കഥകള്‍ പറയും ചിത്രം എന്ന് കേട്ടിട്ടുണ്ട്. ചില ചിത്രങ്ങള്‍ക്ക് ഒരായിരം വാക്കുകളേക്കാള്‍ ശക്തിയാണ്.ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോള്‍ ഇത് AI ആണോ എന്നായി ആദ്യ സംശയം. സത്യാവസ്ഥയറിയാൻ ഒന്ന് പരതേണ്ടി വന്നു. ഇംഗ്ലീഷ് പത്രത്തില്‍ വാർത്തയും പടവും സത്യമാണെന്ന് മനസിലായി' -അദ്ദേഹം പറയുന്നു.
'ക്രൗര്യം സ്ഫുരിക്കുന്ന കടുവയുടെ കണ്ണുകളിലെ യാചനാഭാവം, നായയുടെ മുഖത്ത് കാണുന്ന ഒരു താല്‍ക്കാലിക ശാന്തത, കടുവ കൊന്നു തിന്നുന്നതിന് മുൻപ് ഒരു പക്ഷേ തൻറെ മനുഷ്യ സുഹൃത്തുക്കള്‍ രക്ഷിച്ചേക്കാം എന്ന വിശ്വാസത്തില്‍ നിന്നുടലെടുത്തത്, ഇതെല്ലാം പറയാതെ പറയുന്നൊരു ചിത്രം. തങ്ങള്‍ കുഴിക്കാത്ത കുഴിയില്‍ തങ്ങള്‍ തന്നെ വീണുപോയാല്‍ ജന്മവാസന പോലും മറക്കുന്ന മൃഗരാശിയുടെ ഒരു ദുർബല നിമിഷം! വനപാലകരുടെ അഭിപ്രായത്തില്‍ മൃഗങ്ങള്‍ക്ക് ഏറ്റവും വിലപ്പെട്ടത് അവരുടെ സ്വാതന്ത്ര്യമത്രെ. അത് ഹനിക്കപ്പെട്ടാല്‍ അവർ അഗാധമായ ദു:ഖക്കയത്തിലാകും. ജന്മ സഹജമായ തൃഷ്ണകളെല്ലാം താല്‍ക്കാലികമായ് മറന്ന് ഒരമ്മ പെറ്റ മക്കളെപ്പോല്‍ ഒരേ കെണിക്കുള്ളില്‍!' -ചിത്രം പങ്കുവെച്ച് ജി. വേണുഗോപാല്‍ എഴുതി.
മണിക്കൂറുകളോളമാണ് കടുവയും നായും കുഴിയില്‍ അടുത്തടുത്ത് കിടന്നത്. കഴിഞ്ഞ ദിവസം രാവിലെ 7.30ഓടെ കുര കേട്ട് സണ്ണിയാണ് കുഴിയില്‍ വീണ കടുവയെയും നായെയും ആദ്യം കണ്ടത്. തുടർന്ന് വനപാലകരെ വിവരം അറിയിച്ചു. കുഴിക്കുള്ളില്‍ നിന്ന് പുറത്തുകടക്കാൻ കടുവ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. വിവരമറിഞ്ഞ് ഇടുക്കിയില്‍ നിന്ന് വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ എം.ജി. വിനോദ് കുമാറിന്‍റെ നേതൃത്വത്തില്‍ വനപാലകരും ദ്രുതകർമ സേനയും സ്ഥലത്തെത്തി. പെരിയാർ കടുവ സങ്കേതത്തിലെ ഡോ. അനുരാജ് മയക്കുവെടിവെച്ച് ഉച്ചക്ക് 1.45ഓടെ കടുവയെയും പിന്നീട് നായെയും പുറത്തെത്തിക്കുകയായിരുന്നു. പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കിയ ശേഷം കടുവയെ പ്രത്യേക കൂട്ടിലാക്കി പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ ഗവി ഭാഗത്തെ ഉള്‍വനത്തില്‍ തുറന്നുവിട്ടു.