കാഞ്ചിയാർ പേഴുംകണ്ടത് നാട്ടുകാരുടെ നേതൃത്വത്തിൽ ട്രഞ്ച് നിർമിച്ചു.മേഖലയിൽ കാട്ടനാ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് 1980 കാലഘട്ടത്തിൽ നിർമ്മിച്ച ട്രഞ്ച് നാട്ടുകാർ പുനർ നിർമ്മിച്ചത്

ഹൈറേഞ്ചിന്റെ കുടിയേറ്റ ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന കാഞ്ചിയാറിൽ ജനവാസ മേഖല വനാതിർത്തിയുമായി അതിര് പങ്കിടുന്ന പ്രധാന ഇടമാണ് പേഴുംകണ്ടം . മേഖലയിൽ കാട്ടാന അടക്കമുള്ള വന്യമൃഗ ശല്യം രൂക്ഷമായതോടെ നാട്ടുകാരുടെ ശ്രമഫലമായിട്ടാണ് ട്രഞ്ച് നിർമ്മിക്കുന്നത്. 1980 കാലഘട്ടത്തിൽ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടന്ന് നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയതോടെ നാട്ടുകാർ മമ്മട്ടിയും മറ്റുമുപയോഗിച്ച വലിയ ട്രഞ്ച് കുഴിച്ചിരുന്നു.
കാലക്രമേണ ഇവ മൂടപ്പെട്ടു. ഏതാനും നാളുകളായി മേഖലയിൽ കാട്ടാനയടക്കം വനമേഖലയുടെ അതിർത്തി കടന്ന ജനവാസ മേഖലയിലേക്ക് എത്തി നാശനഷ്ടങ്ങൾ വരുത്താൻ തുടങ്ങി. തുടർന്നാണ് നാട്ടുകാർ മുന്നിട്ടിറങ്ങി പണം സ്വരുക്കൂട്ടി ട്രഞ്ച് നിർമ്മിക്കുന്നത്. കർഷകർ കൂട്ടായ്മ കൂടി വനം വകുപ്പിന്റെ അനുമതിയോടെയാണ് നടപടി .
350 മീറ്റർ നീളത്തിലാണ് ട്രഞ്ച് നിർമ്മിച്ചിരിക്കുന്നത്. അഞ്ചുരുളി വനസംരക്ഷണ സമിതി മുഖാന്തരം നാട്ടുകാർക്ക് ഇക്കാര്യത്തിൽ ചിലവായ തുക വനം വകുപ്പിൽ നിന്ന് നൽകാൻ ശ്രമിക്കുമെന്നും വനപാലകർ പറഞ്ഞു . ട്രഞ്ച് നിർമിച്ചതോടെ പേഴുംകണ്ടം മേഖലയിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന വന്യമൃഗ ശല്യത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാരുടെയും പ്രതീക്ഷ.