വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങി കാഞ്ചിയാർ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പാത

ജില്ലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളെ പ്രധാനമായി ആകർഷിക്കുന്ന ഇടമാണ് അഞ്ചുരുളി. ദിനംപ്രതി നിരവധി ആളുകളാണ് അഞ്ചുരുളിയിലേക്ക് എത്തുന്നത്. അവധിക്കാലമായതോടെ സഞ്ചാരികളുടെ തിരക്കും വർദ്ധിച്ചു. എന്നാൽ ദുർഘടമായ പാതകളാണ് സഞ്ചാരികളെ സ്വീകരിക്കുന്നത്. റോഡ് തകർന്ന് വർഷങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റ പണികൾ നടത്താൻ പോലും അധികാരികൾ ശ്രദ്ധിക്കുന്നില്ല എന്നാണ് ആരോപണം.
അതോടൊപ്പം നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ നാല്പത് ലക്ഷം രൂപ റോഡ് മെയിന്റനൻസിനായി അനുവദിച്ചു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല എന്നാണ് ബിജെപിയുടെ പരാതി.പലപ്പോഴും റോഡിനായി വാഗ്ദാനങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്നും നടപടികളിലേക്ക് എത്തുന്നില്ല എന്നുമുള്ള വിമർശനവും ശക്തമാണ്.
വിനോദസഞ്ചാരികൾക്ക് പുറമേ പ്രദേശവാസികളും ഏറെ യാത്രക്ലേശം നേരിടുകയാണ്. ആദിവാസി സെറ്റിൽമെന്റ് ഏരിയയിലേക്ക് അടക്കമുള്ള പാതയാണ് ഇത്തരത്തിൽ ദുർഘടമായി കിടക്കുന്നത്. പല ഭാഗങ്ങളിലും ടാറിങ് ഇളകി മെറ്റലുകൾ നിരന്നു കിടക്കുന്ന സ്ഥിതിയാണ്. ഇവിടെ ഇരുചക്ര വാഹനങ്ങൾ അടക്കം അപകടത്തിൽ പെടുന്നതും പതിവായിരിക്കുകയാണ്.
അധികാരികൾ അനാസ്ഥ ഒഴിഞ്ഞു അടിയന്തരമായി പാത നവീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. അതോടൊപ്പം മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള അധികാരികൾക്കെതിരെ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകാൻ ഒരുങ്ങുകയാണ് ബിജെപി കാഞ്ചിയാർ ഏരിയ കമ്മിറ്റി.