ഷാജി എൻ.കരുണിന് ആദരാഞ്ജലികൾ ;പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന അധ്യക്ഷനും വിഖ്യാത ചലച്ചിത്രകാരനുമായ ഷാജി എൻ.കരുണിൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഏറെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കേണ്ട ഈ ഘട്ടത്തിൽ നായകനെയാണ് പുരോഗമന കലാസാഹിത്യസംഘത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്.മലയാളസിനിമയെ ലോകത്തിനു മുമ്പിൽ അടയാളപ്പെടുത്തിയ മികച്ച സംവിധായകനും ഛായാഗ്രാഹകനുമായിരുന്നു ഷാജി എൻ.കരുൺ.
മനുഷ്യബന്ധങ്ങളുടെ മഹത്തായ ആവിഷ്കാരങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ ചലച്ചിത്രങ്ങൾ. ഉന്നതമായ മാനവികതയുടെ ലോകം അദ്ദേഹത്തിൻ്റെ സിനിമകൾ പ്രേക്ഷകന് മുന്നിൽ തുറന്നു വെച്ചു.മലയാളസിനിമയിൽ വലിയ വഴിത്തിരിവുണ്ടാക്കിയ ജി.അരവിന്ദനൊപ്പം ഛായാഗ്രാഹകനായി നിന്ന് അസാമാന്യ കലാസൃഷ്ടികൾക്ക് ജന്മം നൽകിയഷാജി എൻ.കരുൺ പിന്നീട് ലോകം ആദരിക്കുന്ന സംവിധായകനായി മാറി. കേരളത്തിൻ്റെ പ്രകൃതിയും മനുഷ്യജീവിതവും ആ ചലിച്ചിത്രാഖ്യാനത്തിലൂടെ അനശ്വരമായി.
പിറവി, കുട്ടിസ്രാങ്ക്, സ്വം, വാനപ്രസ്ഥം, എ.കെ.ജി, നിഷാദ്, സ്വപാനം, ഓള്എന്നിങ്ങനെ മികച്ച ചിത്രങ്ങൾ. ധാരാളം ലഘുചിത്രങ്ങളും അദ്ദേഹത്തിൻ്റെ സംവിധാനത്തിൽ പുറത്തു വന്നു. പത്മശ്രി പോലുള്ള ദേശീയ അംഗീകാരങ്ങൾക്കും ചലചിത്രങ്ങൾക്കുള്ള ദേശീയ അംഗീകാരങ്ങളും, പുറമേ കാൻ തുടങ്ങിയ ചലച്ചിത്രോത്സവങ്ങളിൽ നിന്നും ബഹുമതികൾ തേടിയെത്തി. കേരള ചലച്ചിത്ര അക്കാദമിയെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു.
KSFDC, IFFK എന്നിവയുടെ ചെയർമാനെന്ന നിലയിൽ മലയാളിയുടെ ചലച്ചിത്രസംസ്കാരത്തെ നവീകരിക്കുന്നതിൽ മുന്നിൽ നിന്നു അധികാരഘടനയുടെ ഉരുക്കുമുഷ്ടികളിൽ മറഞ്ഞുപോയ മനുഷ്യജീവിതത്തിൻ്റെ ആവിഷ്കാരമായിരുന്നു പിറവി. പ്രേക്ഷകൻ്റെ ഹൃദയം കൊത്തിവലിക്കുന്ന ആഖ്യാനചാരുത ലോകം മുഴുവൻ സ്വീകരിക്കപ്പെട്ടു. മകനെ അന്വേഷിച്ച് അധികാരത്തിൻ്റെ ഇടനാഴികളിൽ കരൾപൊട്ടി അലഞ്ഞു നടക്കുന്ന ഒരച്ഛൻ ലോകത്തെവിടെയുമുള്ള പ്രേക്ഷകർക്ക് മനസ്സിലെ ഉണങ്ങാത്ത മുറിവായി.
2018 മുതൽ പുരോഗമന കലാസാഹിത്യസംഘത്തിൻ്റ സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചു . എഴുത്തിലും കലയിലും ഉയർന്നു വരേണ്ട നവസാങ്കേതികവിദ്യയുടെ പുതുവഴികളെക്കുറിച്ച്ഓർമ്മപ്പെടുത്തിക്കൊണ്ട് പുരോഗമന കലാസാഹിത്യസംഘത്തെ നയിച്ചു.
പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തനങ്ങൾക്ക് സർഗാത്മക മുഖം നൽകുന്നതിൽ പ്രധാന പങ്കാണ് ഷാജി എൻ. കരുൺ വഹിച്ചത്. മാനവികതയും, മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള സാംസ്കാരിക പോരാട്ടങ്ങൾക്ക് ധീരനേതൃത്വമായി അദ്ദേഹം നിന്നു. മതേതര ജനാധിപത്യവിശ്വാസികളായ സാംസ്കാരിക പ്രവർത്തകരുടെ വിപുലമായ ഐക്യനിര കെട്ടിപ്പടുക്കാൻ അവിശ്രമം പരിശ്രമിച്ചു.
മനുഷ്യജീവിതത്തിൻ്റെ മഹാസങ്കടങ്ങളെക്കുറിച്ച് അദ്ദേഹം എപ്പോഴും ചിന്തിച്ചു. ഭാവനജീവിതത്തിൽ വേരുപിടിപ്പിച്ചതാവണം എന്ന കലാസിദ്ധാന്തം ഉയർത്തിപ്പിടിച്ചു. മനുഷ്യജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് കലയേയും സാഹിത്യത്തേയും മനുഷ്യഭാവനയേയും ഉപയോഗപ്പെടുത്തുക എന്നതായിരുന്നു ലോകത്തോളം വളർന്ന ഈ ചലച്ചിത്രകാരൻ്റെ ലക്ഷ്യം.വിശ്രുതനായ കലാകാരൻ,മനുഷ്യസ്നേഹിയായ പ്രതിഭാശാലി ഷാജി എൻ.കരുണിന് പുരോഗമനകലാസാഹിത്യ സംഘം ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നതായി ജനറൽ സെക്രട്ടറി ഡോ.കെ.പി.മോഹനൻ പറഞ്ഞു.