തൊടുപുഴ കൊലപാതകം; ബിജുവിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാൻ കണ്ടെത്തി

തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ബിജുവിനെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച വാൻ കണ്ടെത്തി. കേസിലെ നിർണായക തെളിവുകളിൽ ഒന്നാണ് ഈ വാഹനം. മുഖ്യ പ്രതി ജോമോൻ്റെ സുഹൃത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് വാൻ. കൊലപാതകത്തിന് ശേഷം വാഹനം കഴുകി തെളിവ് നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചു. എങ്കിലും വാനിൻ്റെ പ്ലാറ്റ് ഫോമിൽ രക്തകറ കണ്ടെത്തിയിട്ടുണ്ട്.
വാൻ ഓടിച്ചത് മുഖ്യ പ്രതി ജോമോനാണ്. വാനിൽ കയറ്റിയ ശേഷം ബിജുവിനെ മർദിച്ചത് ആഷിക്കും മുഹമ്മദ് അസ്ലവും ചേർന്നാണെന്ന് പൊലീസ് പറഞ്ഞു.നാല് പ്രതികൾക്കും എതിരെ കൊലക്കുറ്റം ചുമത്തി.കേസിലെ മൂന്നു പ്രതികളെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. എറണാകുളത്ത് കാപ്പാ ചുമത്തി റിമാൻ്റിലുള്ള രണ്ടാം പ്രതി ആഷിക്കിനേയും കസ്റ്റഡിയിൽ വാങ്ങും. ബിജുവിൻ്റെ ഭാര്യയുടെ മൊഴിയും രേഖപ്പെടുത്തും.