ലോകജലദിനത്തിൽ മാലിന്യവാഹിനിയായി ഒഴുകുകയാണ് കട്ടപ്പനയാർ

കട്ടപ്പന നഗരത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉത്ഭവിക്കുന്ന കൈത്തോടുകൾ ഒന്നിച്ചാണ് കട്ടപ്പനയാർ രൂപം കൊള്ളുന്നത്. ഇതിൽ പാറക്കടവ് ഭാഗത്തുനിന്നും ഇടശ്ശേരി ജംഗ്ഷനിൽ നിന്നും ഒഴുകുന്ന കൈത്തോടുകൾ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. എന്നാൽ ഈ കൈതോടുകളിൽ നിന്നും ഒഴുകുന്ന ജലം നഗരത്തിൽ പ്രവേശിക്കുന്നതോടെ അഴുക്കുചാലുകളായി മാറുന്നു.
പൂർണ്ണമായി മലിനമായ ജലത്തിൽ നിന്നും വലിയ ദുർഗന്ധമാണ് വമിക്കുന്നതും. കട്ടപ്പന പുതിയ ബസ്റ്റാൻഡിന്റെ കവാടത്തിലേക്ക് അടക്കം ആളുകൾക്ക് മൂക്കപൊത്തി മാത്രമേ നടന്നു പോകാൻ സാധിക്കു. നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും ഒഴുക്കിവിടുന്ന മലിനജലമാണ് ഇപ്പോൾ കട്ടപ്പന ആറ്റിലേക്ക് ഒഴുകുന്ന കൈത്തോടുകളിൽ നിറഞ്ഞിരിക്കുന്നത്. ഇവ ഒഴുകി കട്ടപ്പനയാറ്റിലേക്ക് എത്തുന്നതോടെ മാലിന്യവാഹിനിയായി കട്ടപ്പനയാർ മാറുന്നു.
കട്ടപ്പന പട്ടണം ഉയർന്ന് വരുന്ന നാളുകൾ മുതൽ അതിൽ കട്ടപ്പനയാർ വികസനത്തിന്റെ ഭാഗമായിരുന്നു. എല്ലാ സ്ഥാപനങ്ങളിലേക്കും ഇവിടെ നിന്നായിരുന്നു ജലം എത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മലിന്യജലം ഒഴുക്കാനും മാലിന്യങ്ങൾ വലിച്ചെറിയാനും മാത്രമായി മാറി. ഇത് അധികൃതരുടെ തികഞ്ഞ അനാസ്ഥയിലേക്ക് വിരൽചൂണ്ടുന്നു എന്ന ആക്ഷേപവും ഉയർന്നുവരുന്നു.
നീലയും കറുപ്പും കലർന്ന ജലമാണ് ആറ്റിലെ നിലവിലെ നീരൊഴുക്ക്. ഇതിൽ മാലിന്യങ്ങളും ഒഴുകി നടക്കുന്നു. ഒപ്പം ശുചിമുറി മാലിന്യങ്ങൾ അടക്കം ഇതിൽ ഉൾപ്പെടുന്നു. ജലജന്യ രോഗങ്ങൾക്ക് കാരണമായിട്ടാണ് ഇപ്പോൾ കട്ടപ്പനയാറിന്റെ ഒഴുക്ക്. മുൻകാലങ്ങളിലൊന്നും വേനലിന്റെ ആരംഭത്തിൽ തന്നെ കട്ടപ്പനയാർ വരൾച്ചയിലേക്ക് കടന്നിരുന്നില്ല.
എന്നാൽ മാർച്ച് മാസം പകുതിയാകുമ്പോൾ തന്നെ ആറ്റിലെ വിവിധ ഭാഗങ്ങളിലെ കയങ്ങൾ പൂർണമായി വറ്റി. അതോടൊപ്പം അവശേഷിക്കുന്ന നീരൊഴുക്കായി ഈ മലിനജലം മാത്രം. ഒരു നാടിന്റെ തന്നെ വികസനത്തിന് ഒപ്പം നിന്ന നീരൊഴുക്ക് ഇന്ന് ഒരു നാടിനെ മൊത്തം പകർച്ചവ്യാധിയിലേക്ക് തള്ളിവിടാൻ ഇരയാവുകയാണ്.
മനുഷ്യന്റെ ചെയ്തികളിൽ പ്രകൃതിക്ക് ഉണ്ടാകുന്ന ഭാവ മാറ്റങ്ങളിൽ ഒരുദാഹരണമാണ് നിലവിലെ കട്ടപ്പനയാറിന്റെ കാഴ്ച. ലോകജലദിനത്തിൽ ഈ മാലിന്യ നീരൊഴുക്കിന് നാം ഓരോരുത്തരും നേരിട്ടും അല്ലാതെയും കാരണമാണ് എന്നത് ഓർക്കേണ്ടതാണ്. വരും നാളിലെങ്കിലും കട്ടപ്പനയാറിന് ഈ ഗതി ഉണ്ടാവാതിരിക്കാൻ അധികാരികളും പൊതു ജനങ്ങളും കണ്ണു തുറക്കേണ്ടതുണ്ട്.