ഇടുക്കിയിൽ പോലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി സ്പോടക വസ്തുക്കൾ സൂക്ഷിച്ച മൂന്ന് പേരെ കൂടി അറസ്റ്റിൽ

ഇടുക്കിയിൽ മതിയായ രേഖകളില്ലാതെ സ്പോടകവസ്തുക്കളെത്തിച്ച ഈരാറ്റുപേട്ട സ്വദേശികളായ ഷിബിലി, ഇയാൾക്ക് സ്ഫോടക വസ്തുക്കൾ നൽകിയ മുഹമ്മദ് ഫാസിൽ, എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇവരിൽ നിന്ന് സാധനങ്ങൾ വാങ്ങിയ മൂന്ന് പേർ കൂടി പോലീസിൻ്റെ പിടിയിലായത്. ജോസഫും റോയിയും 210 ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളുമാണ് വാങ്ങിയത്. ബിജുവിൻ്റെ വീടിന് സമീപത്ത് നിന്ന് 98 ഡിറ്റനേറ്ററുകളും 46 ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെത്തി.
കഴിഞ്ഞ ദിവസം വണ്ടൻമേട് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഷിബിലിയുടെ ജീപ്പിൽ നിന്ന് 300 ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെടുത്തത്. ഈരാറ്റുപേട്ട നടക്കലിലെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ 8701 ഡിറ്റനേറ്ററുകളും 2604 ജലാറ്റിൻ സ്റ്റിക്കുകളുമടക്കം വൻശേഖരം പിടി കൂടിയിരുന്നു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ അനധികൃത പാറമടകളിലേക്കാണ് സ്പോടക വസ്തുക്കളെത്തിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.
ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി ജില്ലയിൽ വ്യാപക പരിശോധനയും നടത്തി. 14 കേസുകളും രജിസ്റ്റർ ചെയ്തു. ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ റിസോർട്ടുകൾ, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും സംശയകേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത് .
ലഹരി മാഫിയക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു . ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സബ് ഡിവിഷൻ ഡിവൈ എസ്പി മാർ,എസ് എച്ച് ഒ മാർ, K9 സ്ക്വാഡ്, ലഹരി വിരുദ്ധ ഡാൻസാഫ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പരിശോധനകൾ നടത്തിയത്. കേസ് രജിസ്റ്റർ ചെയ്ത 6 പേരെ റിമാൻഡ് ചെയ്തു.