വന്യമൃഗ ശല്യം ചെറുക്കുന്നതിനായി വനത്തിനുള്ളിൽ തന്നെ മൃഗങ്ങൾക്കായി ശുദ്ധജലം ഉറപ്പാക്കുകയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ

അയ്യപ്പൻകോവിൽ ഫോറസ്‌റ്റ് റേഞ്ചിലെ വനമേഖലയിലാണ് മാതൃകാ പ്രവർത്തനവുമായി ഉദ്യോഗസ്‌ഥർ കാടുകയറിയത്. അയ്യപ്പൻകോവിൽ റേഞ്ച് പരിധിയിലെ ഉൾവനത്തിൽ പതിനഞ്ചോളം സ്വാഭാവിക ജല സ്രോതസ്സുകളാണുള്ളത്. ചെളിയും കാടും നിറഞ്ഞ് മൂടിയ ഇവ ഉദ്യോഗസ്‌ഥർ ചേർന്ന് വൃത്തിയാക്കും. ആദ്യഘട്ടത്തിൽ വളാടുപാറയ്ക്കു സമീപമുള്ള തടയണയാണു വൃത്തിയാക്കിയത്.
വരും ദിവസങ്ങളിൽ മറ്റുള്ളവയും വൃത്തിയാക്കി വന്യമൃഗങ്ങൾക്ക് ഉപയോഗപ്രദമാക്കും.ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ജനവാസമേഖലകളോട് ചേർന്നുള്ള തടയണകളും കുളങ്ങളും പൊതുജനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനാൽ ഇടുക്കി ജലാശയത്തിൽ നിന്നും അകലെയുള്ള ഉൾക്കാടുകളിലെ ജലസ്രോതസുകളാണ് വനപാലകർ വൃത്തിയാക്കുന്നത്.
കാടിനുള്ളിൽ തന്നെ വന്യമൃഗങ്ങൾക്കായി ജലലഭ്യത ഉറപ്പാക്കിയാൽ കുടിവെള്ളത്തിനായി മൃഗങ്ങൾ കാടിറങ്ങുന്നത് തടയാനാവുമെന്നും വന്യമൃഗങ്ങളുടെ ജീവൻ സംരക്ഷിക്കാനുമാവുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.വരുംദിവസങ്ങളിലും മറ്റു പ്രദേശങ്ങളിൽ സമാന രീതിയിലുള്ള തടയണകൾ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.
കൂടാതെ വന്യമൃഗങ്ങൾക് ആവശ്യമായ ഭക്ഷണം വനത്തിനുള്ളിൽ തന്നെ ഒരുക്കി നൽകുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കും. വനം വകുപ്പന്റെ ഈ പദ്ധതി കേരളത്തിലെ മുഴുവൻ വന മേഖലകളിലും നടപ്പിലാക്കുക വഴി ഇന്ന് നേരിടുന്ന വന്യമൃത ശല്യം ഒരു പരിധിയിൽ അപ്പുറം തടയാൻ ആകും എന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ .