മുരിക്കാട്ടുകുടി സ്കൂളിലെ അധ്യാപിക ലിൻസി സെബാസ്റ്റ്യൻ ശിക്ഷ്യർക്ക് നിർമ്മിച്ച് നൽകുന്ന സ്നേഹഭവനങ്ങളുടെ താക്കോൽ ദാനം നടന്നു

മുരിക്കാട്ടുകുടി സ്കൂളിലെ അധ്യാപിക ശിഷ്യർക്കായി നിർമ്മിച്ച് നൽകുന്ന വീടുകളുടെ താക്കോൽ ദാനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ടീച്ചർ നിർമ്മിച്ച് നൽകുന്ന 8 -മത്തെ യും 9-ാമത്തെയും വീടിൻ്റെ താക്കോൽ ദാനമാണ് നടന്നത്. മുരിക്കാട്ട് തടത്തിപ്പറമ്പിൽ മല്ലികക്ക് നിർമ്മിച്ച വീട്ടിൽ വെച്ചാണ് രണ്ട് വീടിൻ്റെയും താക്കോൽ ദാനം നടന്നത്. .ഇലഞ്ഞി പെരുമ്പടവം സ്വദേശികളായ റിയാദിൽ ജോലി നോക്കുന്ന ബിജു - സാലി ദമ്പതികളുടെ സഹായത്തോടെയാണ് ലിൻസി ടീച്ചറും ഭർത്താവ് സെബാസ്റ്റ്യനും ചേർന്ന് മനോഹര ഭവനങ്ങൾ നിർമ്മിച്ചത്. ഓരോ വീടുകൾക്കും 6.5 ലക്ഷത്തോളം രൂപ ചിലവിട്ടാണ് ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയത്.
മുരിക്കാട്ടുകുടി സ്കൂളിൽ പഠിക്കുന്ന രണ്ട് കുടുംബങ്ങളിൽ നിന്നുമുള്ള 4 കുട്ടികൾക്കായാണ് 2 ഭവനങ്ങൾ ലിൻസി - സെബാസ്റ്റ്യൻ ദമ്പതികളുടെ കരസ്പർശത്താൽ തല ഉയർത്തിയത്. ലിൻസി ടീച്ചർ ഭവന സന്ദർശനത്തിലൂടെയും വാർത്തകളിലൂടെയും കുട്ടികളുടെ ദുരവസ്ഥ തിരിച്ചറിഞ്ഞാണ് സ്നേഹഭവന നിർമ്മാണത്തിന് നടപടി സ്വീകരിച്ചത്. സുമനസുകളുടെ സഹായത്തോടെയാണ് മനോഹര ഭവനം ഒരുക്കി നൽകുന്നത്.
ഇവരുടെ മഹാമനസ്കതയിൽ 9 നിർദ്ധന കുടുമ്പങ്ങൾക്കാണ് അടച്ചുറപ്പുള്ള വീട് ഉയർന്നത്. താക്കോൽ ദാന ചടങ്ങിൽ കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു. ലിൽസി ടീച്ചർ ഭദ്രദീപം തെളിയിച്ചു.യുവജന കമ്മീഷൻ ജില്ല കോർഡിനേറ്റർ ജോമോൻ പൊടി പാറ മുഖ്യ പ്രഭാഷണം നടത്തി.കാഞ്ചിയാർ പഞ്ചായത്തംഗങ്ങളായ ജോമോൻ തെക്കേൽ , റോയ് എവറസ്റ്റ്,രമണി സുരേന്ദ്രൻ, ഹെഡ്മാസ്റ്റ മുന്നിസ്വാമി, പ്രിൻസിപ്പാൾ സുരേഷ് കൃഷ്ണൻ, പ്രിൻസ് മറ്റപ്പള്ളി , എന്നിവർ സംസാരിച്ചു.