കട്ടപ്പന ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം ;കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

കട്ടപ്പന ഗവ. കോളേജിൽ ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടേകാലോടെയാണ് സംഘർഷമുണ്ടായത്. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുടെ കൊടിതോരണങ്ങൾ നശിപ്പിക്കപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ ഒന്നാം വർഷ വിദ്യാർത്ഥികളും കെ എസ് യു പ്രവർത്തകരുമായ ജോൺസൺ ജോയി, ജസ്റ്റിൻ ജോർജ്, ആൽബർട്ട് തോമസ്, അശ്വിൻ ശശി, അമൽ രാജു, പി ജി ഒന്നാം വർഷ വിദ്യാർത്ഥിനി സോന ഫിലിപ്പ് എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്കു ശേഷം കട്ടപ്പന സെൻ്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലയ്ക്കും ശരീരഭാഗങ്ങളിലും അടിയേറ്റിട്ടുണ്ട്. റാംഗിങ്ങാണ് നടന്നതെന്നും നെഞ്ചക്കും മാരകായുധങ്ങളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്നാണ് പരിക്കേറ്റവരുടെ ആരോപണം. എസ് എഫ് ഐ പ്രവർത്തകരായ രണ്ടാം വർഷ പിജി വിദ്യാർത്ഥികളായ അഖിൽ ബാബു, രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അശ്വിൻ സനീഷ്, ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ദേവദത്ത് കെ.എസ്, എന്നിവരെ കട്ടപ്പന സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരഞ്ഞെടുപ്പിൽ മത്സരിച്ചതിൽ പ്രകോപിതരായ കെ എസ് യു പ്രവർത്തകർ തങ്ങളെ ആക്രമിക്കുകയാണ് ഉണ്ടായതെന്നാണ് ഇവർ പറയുന്നത്. കട്ടപ്പന പോലീസ് ഇരുവിഭാഗത്തിൻ്റെയും മൊഴിയെടുത്തു അന്വേഷണം ആരംഭിച്ചു. അതേ സമയം സംഘർഷത്തെ തുടർന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. നാളെ പിറ്റി എ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കോളേജധികൃതർ വ്യക്തമാക്കി.