ചൊക്രമുടി കയ്യേറ്റത്തിൽ ആദ്യ നടപടി; കാര്യ നിർവഹണത്തിൽ വീഴ്ച വരുത്തിയ ദേവികുളം താലൂക്ക് സർവ്വേയർ ആർ ബി വിപിൻ രാജിനെ സസ്പെൻഡ് ചെയ്തു
മൈജോ ജോസഫിന്റെയും ഇദ്ദേഹത്തിൻ്റെയും പിതാവിൻ്റെയും പേരിലുള്ള ചൊക്രമുടിയിലെ സർവെ നമ്പർ 27/1 ൽ ഉൾപ്പെട്ട എൽഎ 219/65, 233/65, 501/70, 504/70 എന്നീ പട്ടയങ്ങൾ പ്രകാരമുള്ള ഭൂമി തിട്ടപ്പെടുത്തുന്നതിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വിപിൻ രാജിനെതിരെ നടപടി സ്വീകരിച്ചത്. റീസർവേയിൽ പാറ പുറമ്പോക്കായി മാറ്റി ഇട്ടിരിക്കുന്ന ഭൂമിയുടെ ഇല്ലാത്ത അതിർത്തി കാണിച്ചാണ് ഇദ്ദേഹം സർവ്വേ സ്കെച്ച് തയാറാക്കിയത്.
ഫോം നമ്പർ 10 ൽ അപേക്ഷപ്രകാരം ഈ സ്ഥലത്ത് എത്തി ആരുടെയും കൈവശത്തിൽ ഇല്ലാത്തതും കൃഷി ദേഹണ്ഡങ്ങൾ ഇല്ലാത്തതുമായ ഭൂമി സർവേ ചെയ്യാതെ ഈ വിവരം റിപ്പോർട്ട് ചെയ്യുകയായിരുന്നു സർവേയർ എന്ന നിലയിൽ വിപിൻ രാജ് ചെയ്യേണ്ടിയിരുന്നത്. ലാൻഡ് രജിസ്റ്റർ സ്ഥല പരിശോധനക്ക് ഉപയോഗപ്പെടുത്തിയിട്ടില്ല.
പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ 2 ന് ജില്ലാ കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ബൈസൺവാലി വില്ലേജ് ഓഫീസർ, ദേവികുളം മുൻ തഹസിൽദാർ, ചാർജ് ഓഫീസറായ അഡീഷണൽ തഹസിൽദാർ എന്നിവരും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതായി വ്യക്തമാക്കിയിരുന്നു. ഇവരെയും താലൂക്ക് സർവേയർ ആർ.ബി.വിപിൻ രാജിനെയും സർവീസിൽനിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ കഴിഞ്ഞ 8 നാണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്.