ഉപ്പുതറ കണ്ണംപടിയിൽ ഒറ്റയാൻ്റെ മുന്നിൽപ്പെട്ട വയോധികൻ ഓടി രക്ഷപെടുന്നതിനിടെ വീണു പരിക്കേറ്റു
ഉപ്പുതറ കണ്ണംപടിയിൽഒറ്റയാൻ്റെ മുന്നിൽപ്പെട്ട വയോധികൻ ഓടി രക്ഷപെടുന്നതിനിടെ വീണു പരിക്കേറ്റു. കണ്ണംപടി കൊല്ലത്തിക്കാവ് പുന്നയ്ക്കൽ കുഞ്ഞുകൃഷ്ണ (61) നാണ് സാരമായി പരിക്കേറ്റത്. ഇന്ന് വൈകിട്ട് 4.15 ന്മെമ്പർകവലയിലെ വനംവകുപ്പ് ചെക്ക് പോസ്റ്റിനു സമീപമാണ് സംഭവം.ഉപ്പുതറ സെൻ്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന പേരക്കുട്ടികളെ കൂട്ടാൻ എത്തിയതായിരുന്നു കുഞ്ഞു കൃഷ്ണൻ.
ഈ സമയം കിഴുകാനം - ഉപ്പുതറ റോഡിൽ നിൽക്കുകയായിരുന്ന ഒറ്റയാൻ്റെ മുന്നിൽപ്പെടുകയായിരുന്നു. ആനയെ കണ്ട് ഭയന്ന് റോഡിലൂടെ ഓടുന്നതിനിടെയാണ് തെറ്റി വീണു പരിക്കേറ്റത്.എന്നാൽ ആന പിന്നിലുണ്ടെന്ന് മനസിലായതോടെ പരിക്ക് വകവക്കാതെ മരങ്ങൾ തിങ്ങി നിൽക്കുന്ന വനത്തിലേക്ക് ഓടിക്കയറി. തലനാരിഴക്കാണ് രക്ഷപെട്ടത്. റോഡിലൂടെ ആന പോയെന്നു ഉറപ്പാക്കിയ ശേഷം അവിടെ നിന്നു രക്ഷപ്പെട്ട് ചെക്ക് പോസ്റ്റിൽ അഭയം തേടി.
ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഗാർഡുമാർ അറിയിച്ചതിനെ തുടർന്ന് കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി. തുടർന്ന് വനം വകുപ്പിൻ്റെ ജീപ്പിൽ ഉപ്പുതറ കമ്യൂണിറ്റി സെൻ്ററിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞുകൃഷ്ണൻ്റെ രണ്ടു കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
കണ്ണംപടി വനമേഖലയിൽ ഏറ്റവും കൂടുതൽ വന്യമൃഗശല്യമുള്ള പ്രദേശമാണ് കൊല്ലത്തിക്കാവ് മെമ്പർ കവല.രണ്ടു കുടികളിലെ കുട്ടികൾ വാഹനം കാത്തു നിൽക്കുന്നത് ഇവിടെയാണ്. എന്നാൽ വന്യമൃഗങ്ങൾ റോഡിലും ജനവാസ മേഖലയിലും ഇറങ്ങുന്നതു തടയാനുള്ള ഒരു നടപടിയും വനം വകുപ്പ് സ്വീകരിച്ചിട്ടില്ല.