വിസ തട്ടിപ്പു കേസുകൾ പെരുകിയതോടെ കട്ടപ്പനയിൽ വിവിധ റിക്രൂട്ടിംഗ് സ്ഥാപനങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കി

കേരളത്തിൻ്റെ വിവിധ മേഖലകളിൽ നിന്നും യു.കെ, അയർലൻഡ് ,ജർമ്മനി ,കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും വിസിറ്റിംഗ് വിസയിലും, വർക്ക് വിസയിലും നല്ല ജോലികൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഉദ്യോഗാർത്ഥികളിൽ നിന്നും വൻ തുകകൾ വാങ്ങിയെടുത്ത ശേഷം വ്യാജ വിസയും വ്യാജ എയർ ടിക്കറ്റുകളും നൽകുന്ന അനേകം സ്ഥാപനങ്ങൾ കട്ടപ്പന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സ്ഥാപനങ്ങളിൽ പരിശോധന നടന്നത്.
ഇടുക്കി ജില്ലാ പോലീസ് മേധാവി റ്റി.കെ വിഷ്ണു പ്രദീപിൻ്റെ നിർദ്ദേശപ്രകാരം കട്ടപ്പന എ എസ് പി രാജേഷ് കുമാറിൻ്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് രണ്ട് ദിവസങ്ങളിലായി കട്ടപ്പനയിൽ പ്രവർത്തിച്ചുവരുന്ന വിവിധ റിക്രൂട്ടിംഗ് സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തിയത്., പല സ്ഥാപനങ്ങൾക്കും വിദേശ രാജ്യങ്ങളിലേക്ക് വിസിറ്റിംഗ് വിസയും ജോബ് വിസയും നൽകുന്നതിനുള്ള നിയമാനുസൃത ലൈസൻസ് ഇല്ലായെന്ന് കണ്ടെത്തിയതായും പോലീസ് വൃത്തം വ്യക്തമാക്കി.
34 ഓളം സ്ഥാപനങ്ങൾ കട്ടപ്പനയിൽ ഉള്ളതിൽ 2 എണ്ണത്തിനു മാത്രമാണ് നിയമാനുസൃത ലൈസൻസ് ഉള്ളത്. എറണാകുളം ,കൊല്ലം തുടങ്ങി മറ്റ് ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന അനധികൃത സ്ഥാപനങ്ങളുടെ സബ്ബ് ഏജൻസികൾ എന്ന നിലയിലാണ് കട്ടപ്പനയിലെ ചില സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നത്. തൊഴിൽ അന്വേഷകരിൽ നിന്നും വൻതുകകൾ വാങ്ങിയ ശേഷം വ്യാജ വിസയും ടിക്കറ്റുകളും മറ്റും നൽകുന്നതായി പരാതികൾ ലഭിച്ചിട്ടുള്ള വിവിധ സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുള്ളതും,.
ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമകൾക്കും മറ്റുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സ്ഥാപന ഉടമകളെ പോലീസ് സംഘം അറിയിച്ചിട്ടുണ്ട്. മതിയായ രേഖകളില്ലാതെയും സർക്കാരിന്റെ അനുമതി ഇല്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വഴി കബളിപ്പിക്കപ്പെടാതിരിക്കാനും പണം നഷ്ടപ്പെടാതിരിക്കാനും എല്ലാ ആളുകളും ശ്രദ്ധിക്കണമെന്നും പോലീസ് വൃത്തം അറിയിച്ചു.