അഞ്ചുരുളി വിനോദസഞ്ചാര മേഖല അവഗണനയുടെ പട്ടികയിൽ

ഹൈറേഞ്ചിലെ കാഴ്ച്ചകളെ തേടിയെത്തുന്ന വിനോദസഞ്ചാരികൾ പ്രധാനമായി തിരഞ്ഞെടുക്കുന്ന ഒരിടമാണ് അഞ്ചുരുളി. എന്നാൽ മേഖലയിലേക്ക് കടന്നുവരണമെങ്കിൽ ദുർഘടമായ പാതകൾ താണ്ടണം. നാളുകളായി പാത കുണ്ടുംകുഴിയുമായി കിടക്കുകയാണ്. പഞ്ചായത്തും ജില്ലാ പഞ്ചായത്തും പരസ്പരം പഴിചാരുന്നതല്ലാതെ പാതയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയില്ല.
അതുകൊണ്ടുതന്നെ സഞ്ചാരികൾ അഞ്ചുരുളിയെ പലപ്പോഴും അവഗണിക്കുന്നു. അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും, മേഖലയിൽ സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കുന്നതിനും, അഞ്ചുരുളിയെ സംരക്ഷിക്കുന്നതിനും പഞ്ചായത്തിനും വീഴ്ച പറ്റുന്നുവെന്നാണ് പരാതി.
മാസങ്ങളായി അടഞ്ഞുകിടന്ന ശൗചാലയം ഓണത്തിനോട് അനുബന്ധിച്ച് തുറന്നിരുന്നു. എന്നാൽ വെള്ളത്തിന്റെ അഭാവത്തിൽ വീണ്ടും അടച്ചുപൂട്ടി എന്നാണ് പരാതി. ശൗചാലയത്തിന്റെ പ്രവർത്തനം സ്ഥിരമായി മുടങ്ങുന്നത് മേഖലയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ബുദ്ധിമുട്ട് ഉളവാക്കുന്നു. കൂടാതെ അഞ്ചുരുളിയുടെ പരിസരങ്ങൾ മുഴുവൻ കാടുപടലങ്ങൾ മൂടപ്പെട്ട് കിടക്കുകയാണ്.
ഇവിടം ശുചിയാക്കാൻ പഞ്ചായത്ത് നടപടികൾ സ്വീകരിക്കുന്നില്ല. അഞ്ചുരുളിയുടെ പ്രധാന ആകർഷണമായ തുരങ്ക മുഖത്തേക്ക് പോകുവാനുള്ള വഴിയിൽ യാതൊരുവിധ സുരക്ഷാക്രമീകരണവും ഇല്ല. ഇത്തരത്തിലെ വിവിധ പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഉള്ള സഞ്ചാരികളുടെ തിരക്ക് നന്നേ കുറഞ്ഞു വരികയാണ്.
ഇത് മേഖലയെ ആശ്രയിച്ച് കച്ചവടങ്ങളിലൂടെയും മറ്റും ഉപജീവനം നടത്തുന്നവർക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. അടിയന്തരമായി അധികൃതർ ശ്രദ്ധ ചെലുത്തി അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രതിസന്ധികൾ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.