ഇരട്ടയാർ ഡാമിൽ കാണാതായ ഉപ്പുതറ സ്വദേശി അസൗരേഷിൻ്റെ മൃതദേഹം കണ്ടെത്തി
ഇരട്ടയാർ ഡാമിൽ കാണാതായ രണ്ടാമത്തെ കുട്ടിയുടെയും മൃതദേഹം കണ്ടെത്തി. ഉപ്പുതറ സ്വദേശി അസൗരേഷിന്റെ മൃതദേഹമാണ് ഇന്ന് വൈകിട്ട് കണ്ടെത്തിയത്. മൃതദേഹം, ടണൽ മുഖത്തെ കോൺക്രീറ്റ് ഗ്രില്ലിൽ ഉടക്കിയ നിലയിലാണ് കണ്ടെത്തിയത്. ഇവിടെ വെള്ളിയാഴ്ച രാവിലെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ അഞ്ചുരുളിയിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ നാട്ടുകാരാണ് ഇരട്ടയാറ്റിലെ ഗ്രില്ലിൽ ഉടക്കിയ നിലയിൽ മൃതദേഹം കണ്ടത്.
ഇന്നലെ രാവിലെ 9 മണിയോടുകൂടിയാണ് ബന്ധുക്കളായ അതുൽ ഹർഷിനെയും അസൗരേഷിനേയും ഇരട്ടയാർ ടണൽ മുഖത്ത് കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കായംകുളം സ്വദേശിയായ അതുൽ ഹർഷിനെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. അസൗരേഷിനായുള്ള തിരച്ചിൽ തുടർന്നുവെങ്കിലും ഇന്നലെ കണ്ടെത്താനായില്ല. ഇരട്ടയാർ ടണൽഭാഗത്ത് കുട്ടിയെ കണ്ടെത്താൻ സാധിക്കാത്തതിനാൽ അഞ്ചുരുളിയിലും തിരച്ചിൽ ആരംഭിച്ചിരുന്നു.
വ്യാഴാഴ്ച രാത്രിയോടെ തിരച്ചിൽ നിർത്തിവെച്ച് വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. അഞ്ചുരുളി ടണൽ പരിസരത്തും ഇരട്ടിയാർ ടണൽ പരിസരത്തും ആയിട്ടാണ് തിരച്ചിൽ നടത്തിയത്. അഞ്ചുരുളിയിലെ തിരച്ചിൽ രണ്ടാം ദിവസവും അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഇരട്ടിയാർ ടണൽ ഭാഗത്ത് ഗ്രില്ലിൽ ഉടക്കിയ നിലയിൽ അസൗരേഷിനെ കണ്ടെത്തിയത്. അസൗരേഷിൻ്റെ മൃതദേഹം കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.