മൂന്നാർ ചൊക്രമുടിയിലെ അനധികൃത നിർമാണവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഗുരുതര കുറ്റകൃത്യങ്ങൾ
മൂന്നാർ ചൊക്രമുടിയിലെ അനധികൃത നിർമാണവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഗുരുതര കുറ്റകൃത്യങ്ങൾ. ഉത്തര മേഖല ഐജി കെ. സേതുരാമൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥല പരിശോധനയും അന്വേഷണവും പൂർത്തിയാക്കിയത്.ചൊക്രമുടിയിലെ വിവാദ ഭൂമിയിലേക്ക് ഒന്നേകാൽ കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമ്മിച്ചത് സ്വാഭാവിക പുൽമേടുകളും പാറക്കൂട്ടങ്ങളുമുള്ള സ്ഥലത്തു കൂടിയാണ്.
ഇവിടെ കാർഷിക പ്രവർത്തനങ്ങളോ, ആൾ താമസമോ ഇല്ല. ഈ സ്ഥലത്തു നിന്നും പാറ ഖനനം ചെയ്തത് അനധികൃതമായാണ്. 25 ഏക്കറോളം വരുന്ന പുൽമേട്ടിൽ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണ്ണിളക്കിയത് വൻ പാരിസ്ഥിതിക ആഘാതത്തിന് കാരണമായതായും റിപ്പോർട്ട് പറയുന്നു. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിച്ചിട്ടുണ്ട്. സ്ഫോടനത്തിന് ഉപയോഗിച്ച ഇലക്ട്രിക് കേപ്പിൻ്റെ അവശിഷ്ടങ്ങൾ സ്ഥലത്തു നിന്ന് കണ്ടെത്തി.
ഇത് കേരള മൈനർ മിനറൽസ് കൺസഷൻ ചട്ടം 2015 ന്റെ ലംഘനമാണ്. റോഡ് നിർമ്മിക്കാനായി വലിയ ഉരുളൻ കല്ലുകൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കിയിട്ടിരിക്കുന്നത് കുത്തനെയുള്ള ഈ ഭൂമിയുടെ താഴെയുള്ള താമസക്കാർക്ക് ഭീഷണിയാണ്. ചൊക്രമുടി മലനിരയുടെ മുകളിൽ നിന്ന് ഒഴുകി വരുന്ന നിരവധി നീർച്ചാലുകൾക്ക് കുറുകെയാണ് പാറ ഖനനം നടത്തിയതും റോഡുകൾ നിർമിച്ചിട്ടുള്ളതും. ഇത് ഭാവിയിൽ മലയിടിച്ചിലിന് കാരണമായേക്കാം.
ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് ആന, കാട്ടുപോത്ത്, വരയാട് തുടങ്ങിയ വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. ഇവിടെയുണ്ടായിരുന്ന ധാരാളം കാട്ടുമരങ്ങളും യൂക്കാലിപ്റ്റസ് മരങ്ങളും മുറിച്ച് മാറ്റിയശേഷം കുറ്റികൾ പിഴുതു കളഞ്ഞത് മൂലം സർക്കാരിന് വൻ നഷ്ടം ഉണ്ടായിട്ടുണ്ട്. അനധികൃതമായും അശാസ്ത്രീയമായും നിർമ്മിച്ച തടയണ താഴ് ഭാഗത്തെ 200 ലധികം പട്ടികജാതി /പട്ടികവർഗ്ഗ കുടുംബങ്ങൾ ഉൾപ്പെടെ 300 ഓളം കുടുംബങ്ങൾക്ക് ഭീഷണിയാണ്.
സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി ഉൾപ്പെടെയുള്ള ജൈവവൈവിധ്യം രാസവസ്തുക്കൾ ഉപയോഗിച്ച് നശിപ്പിച്ചിട്ടുണ്ട്. 354.5900 ഹെക്ടർ (876 ഏക്കർ) പാറ പുറമ്പോക്കിൽ ഉൾപ്പെടുത്തിയാണ് പട്ടയം ഉണ്ടെന്ന് കൈവശക്കാരൻ അവകാശപ്പെടുന്ന ഭൂമിയുടെ സർവേ സ്കെച്ച് താലൂക്ക് സർവേയർ തയാറാക്കിയതെന്നും സർക്കാർ ഭൂമിയിലെ കയ്യേറ്റമൊഴിപ്പിച്ച് കയ്യേറ്റക്കാർക്കും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കുമെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.