മൂന്നാര്‍ ന്യൂനഗറിലെ ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി പിടിയിൽ. മൂന്നാർ കുണ്ടള സാൻഡോസ് കോളനി സ്വദേശി ഗൗതം ആണ് പിടിയിലായത്
കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെയാണ് മൂന്നാർ ന്യൂ നഗറിലെ ശക്തി വീനായകൻ ക്ഷേത്രത്തിൽ ഭണ്ഡാരം മോഷണം പോയത്. വാതിൽ തകർത്ത് ക്ഷേത്രത്തിനകത്ത് കയറിയ മോഷ്ടാവ് ഭണ്ഡാരക്കുറ്റി കൈക്കലാക്കി കടന്നു കളയുകയായിരുന്നു. വരാനിരിക്കുന്ന ക്ഷേത്രോത്സവത്തിനായി നീക്കിവെച്ച നേർച്ചപ്പണമാണ് അപഹരിച്ചത്.
10000ത്തിലധികം രൂപയാണ് മോഷണം പോയത്. ക്ഷേത്ര കമ്മറ്റിയുടെ പരാതിയെ തുടർന്ന് മൂന്നാർ സിഐ രാജൻ കെ അരമനയുടെ നിർദ്ദേശപ്രകാരം മൂന്നാർ എസ് ഐ അജീഷ് കെ ജോൺ അന്വേഷണം ആരംഭിച്ചിരുന്നു. പ്രധാനമായും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളൻ ഭണ്ഡാരമായി ഓടുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാർ കുണ്ടള സാൻഡോസ് കോളനി സ്വദേശി ഇരുപതുകാരനായ ഗൗതം പോലീസ് പിടിയിലായത്.
മൂന്നാർ ന്യൂ നഗറിലെ ഹോം സ്റ്റേയിലെ ജീവനക്കാരനാണ് പിടിയിലായ ഗൗതം. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിൽ ഭണ്ഡാരത്തിലെ ചില്ലറത്തുട്ടുകൾ മാത്രം കണ്ടെടുത്തു. ബാക്കിയുള്ള തുക പ്രതി ചിലവാക്കിയതായാണ് പോലീസ് നൽകുന്ന വിവരം. എംജി നഗറിന് സമീപത്തുള്ള പൊന്തക്കാട്ടിലെ കുടിവെള്ള സ്രോതസ്സിൽ നിന്നും ഭണ്ഡാരപെട്ടി കണ്ടെടുത്തു.മൂന്നാർ പ്രിൻസിപ്പൽ എസ് ഐ അജീഷ് കെ ജോൺ. എസ് ഐ സുരേഷ് കെ ആർ. ഉദ്യോഗസ്ഥരായ ധോണി ചാക്കോ. ബിനു . തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.