മറയൂര്‍ കാന്തല്ലൂരില്‍ കാട്ടാന ആക്രമണം ; കാന്തല്ലൂര്‍ പെരുമലയില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനം കാട്ടാന തകര്‍ത്തു
മറയൂര്‍ കാന്തല്ലൂരില്‍ കാട്ടാന ആക്രമണം തുടരുന്നു.കാന്തല്ലൂര്‍ പെരുമലയില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനം കാട്ടാന തകര്‍ത്തു.പള്ളത്ത് സെബാസ്റ്റ്യന്റെ വാഹനമാണ് തകര്‍ന്നത്.കാട്ടാന ശല്യം രൂക്ഷമായതോടെ പ്രദേശത്ത് പ്രതിഷേധവും കനക്കുകയാണ്.ഇന്നലെ വനംവകുപ്പുദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും സിപിഎം പ്രവര്‍ത്തകര്‍ വനംവകുപ്പുദ്യോഗസ്ഥരെ തടയുകയും ചെയ്തിരുന്നു.
പതിവായി ജനവാസ മേഖലകളില്‍ ഇറങ്ങുന്ന കാട്ടാനകള്‍ ആളുടെ ജീവിതത്തിൻ്റെ താളം തെറ്റിച്ച് കഴിഞ്ഞു.രാപകല്‍ വ്യത്യാസമില്ലാതെ ജനവാസ മേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യമുണ്ടാകുന്നതോടെ വലിയ ഭയപ്പാടോടെയാണ് കര്‍ഷകര്‍ കഴിഞ്ഞ് കൂടുന്നത്.കഴിഞ്ഞ കുറേ നാളുകളായി കാന്തല്ലൂര്‍ മേഖലയില്‍ ഇതാണ് അവസ്ഥ.
കാട്ടാന ആക്രമണം പ്രതിരോധിക്കാന്‍ വനംവകുപ്പ് ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് പരാതി.കാട്ടാനയിറങ്ങിയ വിവരം വനംവകുപ്പുദ്യോഗസ്ഥരെ വിളിച്ചറിയിച്ചാല്‍ പലപ്പോഴും നിസംഗതയാണ് മറുപടിയെന്നും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകാറില്ലെന്നും ആക്ഷേപമുണ്ട്.