കല്യാണത്തണ്ടിൽ വീടും സ്ഥലവും ഉപേക്ഷിച്ചു പോയത് നിരവധി കുടുംബങ്ങൾ

ഹൈറേഞ്ചിന്റെ കുടിയേറ്റ കാലം മുതൽ കല്യാണത്തണ്ടിൽ ആളുകൾ ജീവിച്ചു പോരുന്നതാണ്. എന്നാൽ ആറു വർഷക്കാലയളവിൽ 15 ഓളം കുടുംബങ്ങളാണ് കല്യാണത്തണ്ട് മേഖലയിൽ നിന്ന് കുടി ഇറങ്ങിയത്. വീടും സ്ഥലവും എല്ലാം ഉപേക്ഷിച്ചാണ് പലരും പോയത് എന്ന് പ്രദേശവാസികൾ പറയുന്നു.
മുൻപ് കൈവശ രേഖ ലഭിച്ചിരുന്നുവെന്നുവെന്നും എന്നാൽ ഇപ്പോൾ റവന്യൂ വകുപ്പ് യാതൊരുവിധ രേഖയും തരുന്നതിനു തയ്യാറാകുന്നില്ലെന്നുമാണ് പ്രദേശവാസികളുടെ പരാതി. ഇതോടെ വീട് ഉൾപ്പെടെയുള്ള സ്ഥലം വിൽക്കുന്നതിനോ , പണയം വെക്കുന്നതിനോ, കൈമാറ്റം ചെയ്യുന്നതിനോ സാധിക്കുന്നില്ല. ഇതാണ് മേഖലയിൽ നിന്ന് നിരവധിയായ കുടുംബങ്ങൾ,എല്ലാം ഉപേക്ഷിച്ച് പോകാൻ കാരണമായത്.
നിരവധി വീടുകളാണ് മേഖലയിൽ ഇപ്പോൾ ആളൊഴിഞ്ഞു കിടക്കുന്നത്.പി എം ജി എസ് വൈ റോഡ് ഉൾപ്പെടെ നിരവധി സർക്കാർ പദ്ധതികൾ മേഖലയിൽ നടപ്പിലാക്കിയിട്ടുണ്ട്. എന്നിട്ടും മേഖല റവന്യൂ ഭൂമിയാണെന്ന് വരുത്തി തീർക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
മേഖല പുൽമേട് ആയി കാണിച്ച് നിലവിൽ ഇവിടെ താമസിക്കുന്നവരെ കുടിയിറക്കാനുള്ള നീക്കം റവന്യൂ വകുപ്പ് മുൻപേ ആരംഭിച്ചതാണ്. അതിന്റെ ഭാഗമായി തന്നെയാണ് വീണ്ടും ബോർഡ് സ്ഥാപിച്ച് റവന്യൂ വകുപ്പ് നടപടികളുമായി മുന്നോട്ടുപോകുന്നത് എന്നും പ്രദേശവാസികൾ ആരോപിക്കുന്നു.