പരുന്തുംപാറയിൽ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചെങ്കിലും കയ്യേറ്റക്കാർക്ക് എതിരെ കേസെടുക്കുന്നത് ഉന്നത ഇടപെടലിനെ തുടർന്ന് വൈകുന്നു

വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ കയ്യേറ്റത്തിലൂടെ നഷ്ടമായ 110 ഏക്കർ സർക്കാർ ഭൂമിയിൽ ഒരു ഭാഗം കഴിഞ്ഞമാസം റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചിരുന്നു. എന്നാൽ സർക്കാർ സ്ഥലം കൈവശപ്പെടുത്തിയവർക്കെതിരെ കേസെടുക്കുന്നത് അട്ടിമറിക്കപ്പെട്ടു.
സർക്കാർ ഭൂമിയിലെ കയ്യേറ്റക്കാർക്കെതിരെ ലാൻഡ് കൺസർവെൻസി ആക്ട് അനുസരിച്ച് കേസെടുക്കണമെന്നാണ് നിയമം .റവന്യൂ വകുപ്പ് എൽ സി കേസ് എടുത്തശേഷം പോലീസിന് കൈമാറണം.പോലീസ് എഫ്ഐആർ രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യണം. എന്നാൽ പരുന്തുംപാറയിലെ ആദ്യഘട്ട ഒഴിപ്പിക്കൽ കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ,ഒരു കേസ് പോലും റവന്യൂ അധികൃതർ എടുത്ത് പോലീസിന് കൈമാറിയിട്ടില്ല. കയ്യേറ്റക്കാരുടെ പട്ടിക നൽകിയില്ലെന്ന് മാത്രമല്ല,തിരിച്ചുപിടിച്ച ഭൂമിയുടെ കണക്കിൽ പോലും അവ്യക്തത നിലനിൽക്കുന്നുണ്ട്. 41.5 ഏക്കർ തിരിച്ചുപിടിച്ചു എന്ന് പറഞ്ഞ ഉദ്യോഗസ്ഥർ താലൂക്ക് വികസമിതിയിൽ കണക്ക് അവതരിപ്പിച്ചപ്പോൾ ഇതിൽ നിന്നും ഏക്കർ കണക്കിന് ഭൂമി കുറഞ്ഞു.
പരുന്തും പാറയിൽ വ്യാപകമായ കയ്യേറ്റം നടന്നെന്ന പീരുമേട് തഹസിൽദാരുടെ റിപ്പോർട്ടിനെ തുടർന്ന് ഇത് ഒഴിപ്പിക്കാൻ അന്ന് ജില്ലാ കലക്ടർ ആയിരുന്ന ഷീബ ജോർജ് ആണ് ഉത്തരവിട്ടത്. പീരുമേട് .മഞ്ജുമല വില്ലേജുകളിൽ ഉള്ള പരുന്തുംപാറ വിനോദ കേന്ദ്രത്തിലെ 110 ഏക്കർ സ്ഥലമാണ് റവന്യൂ വകുപ്പിന് ഏതാനും വർഷങ്ങൾക്കിടയിൽ നഷ്ടമായത്. ഭൂമി കൈയ്യേറിയവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പീരുമേട് എം എൽ എ വാഴൂർ സോമൻ ആവശ്യപ്പെട്ടു.
കയ്യേറ്റത്തിലൂടെ നഷ്ടപ്പെട്ട ഭൂമി കണ്ടെത്താൻ പ്രത്യേക സർവ സംഘത്തെ നിയോഗിക്കണമെന്ന തഹസീൽ ദാർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പത്തിലധികം വൻകിട കൈയ്യേറ്റങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് നൽകിയ തഹസിൽദാർക്ക് ഇപ്പോൾ ഇവർ ആരെന്ന് കണ്ടെത്താൻ കഴിയാത്തത് ഭരണകക്ഷിയുടെ കടുത്ത സമ്മർദ്ദം മൂലമെന്നാണ് സൂചന. ആദ്യഘട്ട ഒഴിപ്പിക്കൽ കഴിഞ്ഞശേഷം ഇതിനായി നിയോഗിച്ച സംഘം പരുന്തുംപാറയിലേക്ക് പോയിട്ട് പോലുമില്ല.