എൽഡിഎഫ് സർക്കാരിന്റെ ഉത്തരവുകൾ ഭൂപ്രശ്‌നങ്ങൾ രൂക്ഷമാക്കി: ജോയി വെട്ടിക്കുഴി

കഴിഞ്ഞ എട്ട് വർഷമായി അധികാരത്തിലിരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നിരവധിയായ ഉത്തരവുകളും വകുപ്പു തല തീരുമാനങ്ങളും ഹൈറേഞ്ചിലെ ഭൂപ്രശ്‌നങ്ങൾ വഷളാക്കി ജനങ്ങളുടെ സ്വൈര്യ ജീവിതം തകർത്ത മുഖ്യമന്ത്രിക്കും എം എം മണി എംഎൽഎയ്ക്കും മാപ്പു നൽകാനാവില്ലെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എം എം മണി മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് 2019ൽ കെട്ടിട നിർമ്മാണ നിരോധനം ഏർപ്പെടുത്തി ഇടുക്കി ജില്ലയിലെ ജനങ്ങളെ വഞ്ചിച്ചത്. സ്വന്തം നിയോജകമണ്ഡലത്തിലെ മതികെട്ടാൻ ചോലയുടെ ബഫർസോൺ ഒരു കിലോമീറ്ററാക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനത്തിൽ ഒപ്പിട്ട മന്ത്രിക്ക് അതിന്റെ ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയുമോ എന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.
ജില്ലയിലെ 13 പഞ്ചായത്ത്കളിൽ ദുരന്ത നിവാരണ നിയമം അനുസരിച്ച് കെട്ടിട നിർമാണം തടഞ്ഞിരിക്കുന്നു. പതിറ്റാണ്ടുകളായി ജനങ്ങൾ താമസിക്കുന്ന പട്ടയം ഇല്ലാത്ത സ്ഥലങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥർ പ്രവേശനം നിരോധിച്ചുകൊണ്ട് ബോർഡുകൾ സ്ഥാപിക്കുന്നു. വന്യമൃഗ ആക്രമണം തടയുന്നതിന് ചെറുവിരൽ പോലും അനക്കാത്ത, ജീവൻ നഷ്ടപ്പെടുന്നവരുടെ ആശ്രിതർക്ക് കൃത്യമായി നഷ്ടപരിഹാരം പോലും നൽകാൻ കഴിയാത്ത സർക്കാരിൻ്റെ ഭാഗമായ എം എം മണി ഗവൺമെന്റിനെ വിമർശിക്കുന്നതിൻ്റെ അടിസ്ഥാനം മനസ്സിലാകുന്നില്ല എന്നുംജനങ്ങളുടെ കണ്ണിൽ പൊടിവാരിയിട്ട് തടിയൂരാനുള്ള എൽഡിഎഫ് നേതാക്കളുടെ ശ്രമം അവസാനിപ്പിച്ച് ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾക്കായി ഗവൺമെന്റ്റിൽ സമ്മർദം ചെലുത്താൻ തയ്യാറാകണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.