കല്യാണത്തണ്ടിൽ റവന്യൂ അധികൃതർ സർക്കാർ വക ഭൂമിയെന്ന ബോർഡ് സ്ഥാപിച്ചതോടെ 43 ഓളം കുടുംബങ്ങൾ ആശങ്കയിൽ

കട്ടപ്പന വില്ലേജിൽ ബ്ലോക്ക് 60 ൽ സർവ്വേ നമ്പർ 19 ഉൾപ്പെട്ട സർക്കാർ വക പുല്ലുമേട് എന്ന റെക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള 37 ഏക്കർ റവന്യൂ പുറമ്പോക്കിൽ താമസിക്കുന്ന 43 കുടുംബങ്ങളെ ഇറക്കിവിട്ട് ഇവിടം റിസർവ് വനമാക്കി പ്രഖ്യാപിക്കാനുള്ള സർക്കാരിന്റെ നീക്കമാണ് ഇതെന്നാണ് പ്രദേശവാസികൾ ആശങ്കപ്പെടുന്നത്.
കട്ടപ്പന നഗരസഭയിലെ കല്യാണത്തണ്ടിൽ 19, 17, 18 സർവേ നമ്പറിലെ പ്രദേശം റവന്യൂ ഭൂമിയാണെന്ന് പറഞ്ഞാണ് ഓരോ വർഷവും കുടിയൊഴുപ്പിക്കാൻ അധികൃതർ ഇവിടെ എത്തുന്നത്. എന്നാൽ പതിറ്റാണ്ടുകൾക്ക് മുമ്പേ ആളുകൾ ഇവിടെ താമസിക്കുന്നതാണ് . ഓരോ വർഷവും പട്ടയം നൽകാമെന്ന് പറഞ്ഞ് സർക്കാരിന്റെ ഭാഗത്ത് നിന്ന് വാഗ്ദാനങ്ങളും അധികമുണ്ടാകാറുണ്ട്. സർവയർമാർ എത്തി അളന്ന് തിട്ടപ്പെടുത്തി പണം മേടിച്ച് പോകുന്നതല്ലാതെ നടപടി ഉണ്ടായിട്ടില്ല.
പട്ടയം ഇല്ലാത്തത്തിനാൽ നഗരസഭയിൽ നിന്ന് അനുവദിച്ച വീടുകളും നിർമ്മിക്കാൻ സാധിക്കുന്നില്ല. പഴയ വീടിനും സ്ഥലങ്ങൾക്കും ഉൾപ്പെടെ ഇവർ കരം അടയ്ക്കുന്നുമുണ്ട്. വർഷങ്ങൾക്ക് മുന്നേ ഇവിടെ താമസമാക്കിയ ആളുകൾ ഇനി ഈ ഭൂമിയിൽ നിന്ന് കുടിയിറങ്ങണമെന്നോയെന്ന ഭീതിയിലാണ്. ഈ സർവ്വേ നമ്പറുകളുടെ അതിർത്തി പങ്കിടുന്ന സർവ്വേനമ്പറുകളിൽ എല്ലാം പട്ടയം ലഭിച്ചിട്ടുമുണ്ട്.റവന്യൂ നടപടിയുമായി മുന്നോട്ടു പോയാൽ ജനകീയ സമരങ്ങൾ ഉൾപ്പെടെ കല്യാണത്തണ്ട് സാക്ഷിയാകും.