ഉപ്പുതറ കണ്ണംപടി മേഖലയിലെ ഒറ്റയാൻ്റെ ആക്രമണത്തിന് പരിഹാരമില്ല
കഴിഞ്ഞ രാത്രിയിൽ ഉപ്പുതറ വൻമാവ് പ്രദേശത്താണ് ഒറ്റയാൻ ആക്രമണം അഴിച്ച് വിട്ടത്. രാത്രിയിൽ കൃഷിയിടത്തിലെത്തിയ കാട്ടുകൊമ്പൻ നിരവധി കർഷകരുടെ തെങ്ങ് ഉൾപ്പെടെയുള്ള കൃഷി നശിപ്പിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ കണ്ണം പടി കൊല്ലത്തിക്കാവിലാണ് ആന ശല്യമുണ്ടായതെങ്കിൽ കഴിഞ്ഞ രാത്രി ഇടുക്കിക്കവലക്ക് സമീപം വൻമാവിലാണ് ഒറ്റയാൻ വ്യാപക കൃഷി നാശം ഉണ്ടാക്കിയത്. നിരവധി വിനോദസഞ്ചാരികൾ എത്തുന്ന കല്ലേറ്റുപാറ വെള്ളച്ചാട്ടത്തിന് സമീപത്തായാണ് കാട്ടാന നാശം വിതച്ചത്.
തെങ്ങ് ഉൾപ്പെടെയുള്ള വിളകളാണ് ഒറ്റയാൻ ഒറ്റ രാത്രി കൊണ്ട് നശിപ്പിച്ചത്. വലിയ തെങ്ങുകളാണ് മറിച്ചിരിക്കുന്നത്. മറ്റ് കൃഷി ദേഹണ്ഡങ്ങളും നശിപ്പിച്ചു. പകലത്തിയോളം കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കിയ വിളകളാണ് കാട്ടാന നശിപ്പിക്കുന്നത്. വനത്തിൽ നിന്നും വളരെ ദൂരെയുള്ള ജനവാസ മേഖലയിലാണ് കാട്ടാന വിളയാടുന്നത്. ഇവിടെ നിന്നും 4 കിലോമീറ്റർ അകലെ വനം വകുപ്പ് ഓഫീസ് ഉണ്ടെങ്കിലും ആനയെ കാട്ടിലേക്ക് തുരത്താൻ നടപടിയൊന്നും സ്വീകരിക്കുന്നുമില്ല.
കാട്ടാനയുടെ നിരന്തര ശല്യം കാരണം കർഷകർ പൊറുതി മുട്ടിയിരിക്കുകയാണ്. വേനലും മഴയും കാർഷിക മേഖലക്ക് തിരച്ചടിയായതിന് പിന്നാലെ ഒറ്റയാൻ്റെ ശല്യവും കർഷകരുടെ ജീവിതം താറുമാറാക്കി. ഒറ്റയാൻ കർഷകരുടെ ജീവനും ഭീഷണിയായിരിക്കുകയാണ്.