വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടമായവരെ സഹായിക്കാൻ കൈകോർക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ, ലജ്നത്തുൽ മുഅല്ലിമീൻ, പട്ടം കോളനി യുവജന കൂട്ടായ്മ- സംയുക്ത കമ്മിറ്റി
കേരളം കണ്ടതിൽ ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലെ ചൂരൽ മല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിൽ ഉണ്ടായത്. 370 തോളം വീടുകളാണ് മുണ്ടക്കൈയിൽ മാത്രം ഇല്ലാതായത്. ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി രാത്രി ഉറങ്ങാൻ കിടന്ന ഒരു ഗ്രാമവും അതിലെ ജനങ്ങളും ഉരുൾ പൊട്ടി വന്ന വെള്ളത്തിൽ ഒന്നാകെ തുടച്ചു നീക്കപെടുകയായിരുന്നു. മലവെള്ളപ്പാച്ചിലിൽ സർവ്വവും നഷ്ടപ്പെട്ടവർ, എല്ലാ നഷ്ടപ്പെടുത്തി ജീവൻ നില നിർത്താൻ ഓടി രക്ഷപ്പെട്ടവർ, ചെറിയ കുട്ടികൾ ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ നമ്മൾ രംഗത്തിറങ്ങണം.
വീടും സ്‌ഥലവും ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ടവർ എവിടേക്ക് പോകുമെന്നറിയാതെ നിസ്സഹായരായി നിൽക്കുകയാണ്. മാറി ധരിക്കാൻ ഒരു വസ്ത്രം പോലും മിക്കവർക്കും ഇല്ല. നിസഹായാവസ്ഥയിൽ നിൽക്കുന്ന നമ്മുടെ സഹോദരരാണ് അവർ. അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും വസ്ത്രങ്ങൾ, ആഹാര സാധനങ്ങൾ എന്നിവ അടിയന്തിരമായി എത്തിച്ചേ മതിയാകു.
ഈ സാഹചര്യത്തിൽ ഉടുമ്പൻചോല താലൂക്ക് തലത്തിൽ വയനാട്ടിലെ ദുരന്തബാധിതർക്ക് ആവശ്യമായ ആവശ്യവസ്തുക്കൾ സമാഹരിക്കുന്നതിന് ഉടുബൻചോല താലൂക്ക് ജംഇയ്യത്തുൽ ഉലമ, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ, ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ,പട്ടംകോളനി യുവജനകൂട്ടായ്മ, സംയുക്തമായി രംഗത്തിറങ്ങിയിരിക്കുകയാണ്.വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ പഠനോപകരണങ്ങൾ,പായ്ക്കറ്റ് ഫുഡ് ഐറ്റംസുകൾ,മറ്റ് ദൈനംദിന അവശ്യ വസ്തുക്കൾ എല്ലാം സമാഹരിച്ചു അവർക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്.
അടുത്ത വെള്ളിയാഴ്ച താലൂക്കിലെ വിവിധ മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ച് അവശ്യസാധനങ്ങൾ സമാഹരിക്കുന്നതിനുള്ള കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.തൂക്കുപാലം കേന്ദ്രമായി എ വൺ സിക്സ് ബിൽഡിങ്ങിലും,മംഗല്യ ഓഡിറ്റോറിയത്തിലും കളക്ഷൻ കൗണ്ടറുകൾ തുറക്കും.എല്ലാവരുടെയും സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് ജംഇയ്യത്തുൽ ഉലമ ഉടുബൻചോല പ്രസിഡൻ്റ് എം കെ അബ്ദുസ്സലാം മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് സ്വാലിഹാജി തൂക്കുപാലം,അബ്ദുസത്താർ മൗലവി മുണ്ടിയരുമ (പ്രസിഡണ്ട്, ലജ്നത്തുൽ മുഅല്ലിമീൻ പട്ടം കോളനി),ഹാഫിള് യൂസുഫ് മൗലവി കട്ടപ്പന(സെക്രട്ടറി, ജമാഅത്ത് ഫെഡറേഷൻ), മുഹമ്മദ് ശരീഫ് നെടുങ്കണ്ടം (പ്രസിഡണ്ട്, പട്ടം കോളനി യുവജന കൂട്ടായ്മ) എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.