പീരുമേട് ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പ്

പീരുമേട്ടിൽ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പ്.കഴിഞ്ഞ ദിവസം രാത്രിയിൽ പീരുമേട് തോട്ടാപ്പുരയ്ക്ക് സമീപം വളർത്തുനായയെ പുലി ആക്രമിച്ച് കൊന്നു. ഇതുകൂടാതെ പീരുമേട്ടിലെ വിദൂര ആദിവാസി മേഖലയായ പ്ലാക്കത്തടത്ത് കരടിയുടെ സാന്നിധ്യം ഉള്ളതായും പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ രാത്രിയിലാണ് വീണ്ടും പീരുമേട് തോട്ടാ പുരയ്ക്ക് സമീപം ജനവാസമേഖലയിൽ പുലിയെത്തിയത്.
പ്രദേശവാസിയുടെ വളർത്തു നായയെ പുലി ആക്രമിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ പീരുമേട് ടൗണിൽ എത്തി വീട്ടിലേക്ക് തിരികെ മടങ്ങുന്ന സമയത്ത് പ്രദേശവാസികൾ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിന് സമീപത്തുവച്ച് പുലിയെ നേരിൽ കണ്ടു .വനം വകുപ്പിന്റെ ആർ ടി ടീം സ്ഥലത്ത് എത്തി പരിശോധന നടത്തി.
രണ്ട് ദിവസങ്ങളായി നടത്തിയ പരിശോധനയിൽ നിന്നും പുലിയുടെ സാന്നിധ്യം മേഖലയിലുള്ളതായി ഇവർ സ്ഥിരീകരിച്ചു .ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് മേൽ ഉദ്യോഗസ്ഥർക്ക് കൈമാറിയതിനു ശേഷം മാത്രമേ മേഖലയിൽ ക്യാമറ സ്ഥാപിക്കൂ. കഴിഞ്ഞദിവസം പീരുമേട്ടിലെ വിദൂര ആദിവാസി മേഖലയായ പ്ലാക്കത്തടത്ത് കരടിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇവിടെയും ആർ ആർ ടി ടീം സന്ദർശനം നടത്തി.
കരടിയുടെ സാന്നിധ്യം മേഖലയിൽ ഇവർ തള്ളിക്കളയുന്നില്ല. കുറച്ചുനാളുകൾക്ക് മുമ്പ് പീരുമേട് ടൗണിൽ നിന്നും പ്ലാക്കത്തടത്തിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ കരടിയെ നേരിൽ കണ്ടതായി പറഞ്ഞിരുന്നു. പുലി എത്തിയത് പീരുമേട് ടൗണിന് സമീപത്ത് ജനവാസ മേഖലയിൽ ആയതിനാൽ ആശങ്ക വലുതാണ്. പ്രദേശത്ത് സർക്കാർ ക്വാർട്ടേഴ്സുകൾ, സ്കൂളുകൾ, വീടുകൾ ഉൾപ്പെടെയുള്ളവ ഉണ്ട്.