ഉപ്പുതറ പാലക്കാവിന് പിന്നാലെ കാക്കത്തോടും കാട്ടാന ഭീഷണിയിൽ.രാവിലെ തേക്കിൻ കൂപ്പിൽ നിലയുറപ്പിച്ച കാട്ടാനയെ വനം വകുപ്പ് വാച്ചർമാരും നാട്ടുകാരും ചേർന്നാണ് ഉൾവനത്തിലേക്ക് ഓടിച്ചു വിട്ടത്.
ഉപ്പുതറ പാലക്കാവ് ദിവസങ്ങളായി കാട്ടാനയുടെ ഭീതിയിലായിരുന്നു. ഇതിന് പിന്നാലെയാണ് കാക്കത്തോടും കാട്ടാന ഭീഷണിയിലായിരിക്കുന്നത്.തേക്കിൻ കൂപ്പിലൂടെ ഹീബറിൻ്റെ കൃഷിയിടത്തിലെത്തിയ കാട്ടാന തൈ തെങ്ങിൻ്റെ ഓല തിന്നുകയും ഏലവും കുരുമുളക് ചെടികളും നശിപ്പിക്കുകയും ചെയ്തു.
ഇവിടെ നിന്ന് പൊട്ടിപാറ ജിൻ്റോയുടെ പുരയിടത്തിലൂടെയാണ് പി എം വർക്കി പൊടി പാറയുടെ കൃഷിടത്തിലെത്തിയത്. ഇവിടെ നിന്നിരുന്ന വാഴ തിന്ന് നശിപ്പിക്കുകയും ഏലം ചവിട്ടി നശിപ്പിക്കുകയും ചെയ്തു. വേനലിൽ ഉണങ്ങി നശിച്ച ചെടികൾക്ക് പകരം പുതിയതായി ഏലം കൃഷി ചെയ്തതാണ് ആന നശിപ്പിച്ചത്.
കഴിഞ്ഞ വർഷവും ഇതേ സമയം കാട്ടാന കൃഷിയിടത്തിലെത്തി കൃഷിദേഹണ്ഡങ്ങൾ നശിപ്പിച്ചിരുന്നു. ഏലം കാപ്പി കുരുമുളക് തെങ്ങ് തുടങ്ങിയ വിളകൾ നശിപ്പിച്ചു. കഴിഞ്ഞ 45 വർഷത്തിനിടെ ആദ്യമായാണ് കാട്ടാനകഴിഞ്ഞ വർഷം കൃഷിയിടത്തിലെത്തിയത്. കാക്കത്തോട് വനം വകുപ്പ് ഓഫീസിന് സമീപത്തെ ജനവാസ മേഖലയിലാണ് കാട്ടാന നാശം വിതച്ചത്. കാട്ടാന ശല്യം വർദ്ധിച്ചതോടെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതമില്ലാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്.

