മലയോര ഹൈവേയുടെ നിർമാണം പൂർത്തിയായ ഭാഗത്തെ റോഡിന്റെ ഇരുവശങ്ങളും കാടു പടലങ്ങൾ കയ്യടക്കി
മലയോര ഹൈവേയുടെ നിർമാണം പൂർത്തിയായ ഭാഗത്തെ റോഡിന്റെ ഇരുവശങ്ങളും കാടു പടലങ്ങൾ കയ്യടക്കി. ദിശാസൂചകങ്ങളും കാട്ടിലൊളിച്ച നിലയിലാണ്. പലയിടങ്ങളിലും അപകടകാരിയായ മുള്ളുകളുള്ള ഇഞ്ചപ്പടർപ്പ് ക്രാഷ് വാരിയറും , ഐറിഷ് ഓടയും കടന്ന് റോഡിലേക്ക് വളർന്നു കിടക്കുകയാണ് പാതയിൽ ഏലപ്പാറ മുതൽ നാലാംമൈൽ വരെയുള്ള ഭാഗങ്ങളിലാണ് കാടുപടലങ്ങൾ ഇരുവശവും കയറി കിടക്കുന്നത്.
വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ വലിച്ചെറിയുന്ന മാലിന്യം കാടുപടലത്തിൽ ഉടക്കിനിന്ന് വെള്ളം ഒഴുകിപോകുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്. കാടു വളർന്നതോടെ ഇതു വഴി വരുന്നവർ വാഹനം നിർത്തി വിശ്രമിക്കുന്നതിനും , കാഴ്ച കാണുന്നതിനും , ഭക്ഷണം കഴിക്കുന്നതിനുമുള്ള സ്ഥല സൗകര്യമാണ് നഷ്ടമായത്. ഒരിടവേളയ്ക്കു ശേഷം ഏലപ്പാറ ഒന്നാം മൈലിനു സമീപം വൻ തോതിൽ മാലിന്യം തള്ളുന്നതും വ്യാപകമായി.
മാലിന്യം തള്ളൽ വ്യാപകമായതോടെ പാതയിൽ തെരുവുനായ്ക്കളുടെ ശല്യവും വർധിച്ചു.ദിശാസൂചകങ്ങളും , അപകട സൂചന ബോർഡുകളും കാട്ടിലൊളിച്ചതോടെ ഇതര സംസ്ഥാനത്തു നിന്നും വരുന്ന വിനോദ സഞ്ചാരികൾ അടക്കമുള്ളവർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.
നിർമാണം പൂർത്തിയായ ചപ്പാത്ത് - കുട്ടിക്കാനം ഒന്നാം റീച്ച് പാതയിലാണ് പ്രശ്നങ്ങൾ . പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്ന് റോഡിന് ഇരുപതോളം വളർന്നിരിക്കുന്ന കാട് പടലങ്ങളും കാടുകളാൽ മൂടപ്പെട്ടിരിക്കുന്ന സിഗ്നൽ സംവിധാനങ്ങളും ബോർഡുകളും അടക്കം വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.