കുമളിയിൽ പൊതു പ്രവർത്തകയുടെ പേരിൽ വ്യാജ അക്കൗണ്ട് ; രണ്ടാഴ്ചയ്ക്കകം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പൊതുപ്രവർത്തകയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് പാസ് വേഡ് ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമ്മിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ രണ്ടാഴ്ചക്കകം നടപടിയെടുത്ത് അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.ഇടുക്കി ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. പീരുമേട് അട്ടപ്പള്ളംകര സ്വദേശി എം.റ്റി. ജെയിംസ്, രാജേഷ് രാജു എന്നയാൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന്റെ ഭാര്യയുടെ പേരിലാണ് വ്യാജ അക്കൗണ്ട് സൃഷ്ടിച്ചത്.
പീരുമേട് ഡി.വൈ.എസ്.പി സമർപ്പിച്ച റിപ്പോർട്ടിൽ നിന്നും പരാതി വിഷയത്തിൽ പോലീസിന്റെ ഭാഗത്ത് ഉദാസീനതയുണ്ടായതായി കമ്മീഷൻ കണ്ടെത്തി. കുറ്റം സൈബർ സ്വഭാവത്തിലുള്ളതിനാൽ സൈബർ പോലീസിനെ ഉപയോഗിച്ച് അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയതായി ഡി.വൈ.എസ്.പി കമ്മീഷനെ അറിയിച്ചു. 2023 സെപ്റ്റംബറിൽ ഇടുക്കി സൈബർ പോലീസ് അന്വേഷണം നടത്തിയെങ്കിലും പരാതിക്കാരുടെ കൈയിൽ തെളിവുകൾ ഉണ്ടായിരുന്നില്ലെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ സൈബർ സെല്ലിൽ പരാതി നൽകിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. പരാതിക്കാരന്റെ ഭാര്യയുടെ പേരിൽ വ്യാജ അക്കൌണ്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി ഗുരുതര കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടോ എന്ന് സൈബർ പോലീസിന് മനസിലാക്കാമായിരുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പ്രതിയെന്നു സംശയിക്കുന്ന രാജേഷ് രാജുവിൽ നിന്നും തെളിവുകൾ പോലീസ് കണ്ടെത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.