വർഷങ്ങളായി ശോചനീയവസ്ഥയിൽ കിടക്കുന്ന വെള്ളയാംകുടി കണ്ടംകരക്കാവ് അമ്പലപ്പടി- സുവർണ്ണ ഗിരി റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റിക്ക് മുമ്പിൽ ധർണ്ണ നടത്തി

വർഷങ്ങളായി ശോചനീയവസ്ഥയിൽ കിടക്കുന്ന വെള്ളയാംകുടി കണ്ടംകരക്കാവ് അമ്പലപ്പടി- സുവർണ്ണ ഗിരി റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റിക്ക് മുമ്പിൽ ധർണ്ണ നടത്തി. പൊതുപ്രവർത്തകനായ പി ജെ ജോസഫ് ഉത്ഘാടനം ചെയ്തു.സർക്കാരിൽ നിന്നും കരാറുകാർക്ക് ലഭിക്കേണ്ട തുക യഥാസമയം നൽകാത്തതാണ് നിർമ്മാണത്തിന് കാലതാമസം വരാൻ കാരണമെന്നും എന്നാൽ അടുത്ത ദിവസം തന്നേ റോഡിന്റെ കോൺക്രീറ്റിംഗ് തുടങ്ങാൻ കരാറുകാരൻ സമ്മതിച്ചതായും നഗരസഭയിൽ നിന്നും അറിയിച്ചു.
കട്ടപ്പന നഗരസഭയിൽ ഉൾപ്പെട്ട റോഡ് മൂന്നുവർഷമായി വലിയ ശോചനീയാവസ്ഥയേയാണ് നേരിടുന്നത് .കട്ടപ്പന നഗരസഭ 32ാം വാർഡിൽ ഉൾപ്പെട്ട കണ്ടംകരക്കാവ് നീണ്ടൂർപ്പടി -വെള്ളയാംകുടി സുവർണ്ണഗിരി റോഡാണ് ശോചനീയാവസ്ഥയിൽ തുടരുന്നത്. മൂന്നുവർഷമായി റോഡ് പൂർണമായി തകർന്നു കിടക്കുകയാണ്. നിരവധി തവണ വാർഡ് കൗൺസിലർക്കും നഗരസഭയ്ക്കും പരാതി അറിയിച്ചിട്ടും നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതോടെയാണ് മേഖലയിലെ സമന്വയ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ മുൻസിപ്പാലിറ്റിക്ക് മുമ്പിൽ സമരം നടത്തിയത്.
വെള്ളയാംകുടി ടൗണിൽ കയറാതെ അടിമാലി കുമിളി ദേശീയപാതയിൽ നിന്നും എളുപ്പ മാർഗത്തിൽ സുവർണഗിരി റോഡിലേക്ക് കടക്കാവുന്ന പാത കൂടിയാണിത്. ഒപ്പം വെള്ളയാംകുടി ടൗണിൽ ഗതാഗത തടസമുണ്ടായാൽ ആളുകൾ ബൈപ്പാസ് ആയും ഈ പാതയേയാണ് ആശ്രയിക്കുന്നത്. എന്നാൽ അധികൃതർ നാളിതുവരെ ഈ റോഡിനോട് അവഗണന മാത്രമാണ് കാണിക്കുന്നതെന്നും പലപ്രാവശ്യം ഫണ്ട് അനുഭവിച്ചു എന്ന് പറയുന്നതല്ലാതെ നടപ്പാക്കാൻ അധികൃതർ ശ്രമിക്കുന്നില്ല എന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു.
പ്രദേശവാസികൾ പ്രതിക്ഷേധവുമായി നഗരസഭയിൽ എത്തിയതിനേത്തുടർന്ന് കരാറുകാരനേ വിളിച്ച് വരുത്തുകയും വ്യാഴാഴ്ച്ച റോഡിന്റെ പണി ആരംഭിക്കാമെന്നും അടുത്ത തിങ്കളാഴ്ചയോടെ കോൺക്രീറ്റ് നടത്താനും സമ്മതിക്കുകയായിരുന്നു.പ്രതിക്ഷേധ പരിപാടിയിൽ പി ജെ ജോസഫ്, ബോബൻ റ്റി.അഗസ്റ്റിൻ, സണ്ണി പാറക്കണ്ടം, സിജോ എവറസ്റ്റ്, ബിനീഷ് ചമ്പപ്പള്ളിൽ, ഷൈലാ മണി തുടങ്ങിയവർ നേത്യത്വം നൽകി.