കടുത്ത ചൂടിൽ രക്ഷകനായി മഴ എത്തിയെങ്കിലും, മഴയ്ക്ക് ശേഷം റോഡിൽ അടിഞ്ഞു കൂടിയ കല്ലും, മണ്ണും നീക്കം ചെയ്യാൻ വാഹനത്തിൽ വെള്ളമെത്തിച്ച് റോഡ് കഴുകി വൃത്തിയാക്കി ഉപ്പുതറ മാട്ടുതാവളത്തെ നാട്ടുകാർ
വേനൽ വറുതിയിൽ സമസ്തമേഖലയും വെന്തുരുകുന്ന സമയത്താണ് ആശ്വാസമായി ഉപ്പുതറ വളകോട് മേഖലയിൽ ചൂടിന് നേരിയ ആശ്വാസമായി മഴ പെയ്തിറങ്ങിയത്. ആദ്യ ദിവസങ്ങളിൽ അര മണിക്കൂർ ആയിരുന്നുവെങ്കിൽ രണ്ടാം ദിവസം ഒരു മണിക്കൂർ നീണ്ട ശക്തമായ മഴയാണ് പെയ്തത്. വേനല്‍ മഴക്ക് അകമ്പടിയായി ഇടിയും മിന്നലുമുണ്ടായത് കർഷകരെ ആശങ്കയിലുമാഴ്ത്തി.
ശക്തമായ മഴയിൽ ഉപ്പുതറ - വാഗമൺ റൂട്ടിൽ മാട്ടുതാവളത്ത് റോഡിൽ കല്ലും, മണ്ണും നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ ചെളി നിറഞ്ഞതോടെ ഇരു ചക്ര വാഹന യാത്രികർ അടക്കം പ്രതിസന്ധിയിലായി. ഉരുളൻ കല്ലുകളും മണ്ണും റോഡിൽ അടിഞ്ഞു കൂടി യാത്രാമാർഗം തടസ്സപ്പെട്ടതോടെ നാട്ടുകാർ പിക്കപ്പ് വാനിൽ ടാങ്കിൽ വെള്ളമെത്തിച്ച് റോഡ് കഴുകിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.