കട്ടപ്പന സ്കൂൾ കവലയിലെ കലുങ്ക് നിർമ്മാണം; ആംബുലൻസുകൾക്ക് പോലും രക്ഷയില്ല

രോഗികളുമായി എത്തുന്ന ആംബുലൻസിനും രക്ഷയില്ലാതെ മലയോര ഹൈവേയിലെ ഗതാഗത തടസം.മലയോര ഹൈവേയുടെ ഭാഗമായി കട്ടപ്പന സ്കൂൾ കവലയിൽ കലുങ്ക് നിർമ്മിക്കുന്നതിൽ താമസം നേരിടുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
കട്ടപ്പന മുതൽ ചപ്പാത്ത് വരെയുള്ള മലയോര ഹൈവേ നിർമ്മാണം പുരോഗമിക്കുകയാണ്. നിർമ്മാണ പൂർത്തീകരണത്തിന്റെ ഭാഗമായി ബിഎം-ബിസി നിലവാരത്തിൽ ടാറിങ്ങും നടത്തി. എന്നാൽ കലിങ്കുകളുടെ നിർമ്മാണം ഇപ്പോഴും തുടരുകയാണ്. ആദ്യഘട്ടത്തിൽ തന്നെ പലയിടങ്ങളിലും കലിങ്കുകളുടെ നിർമ്മാണം പൂർത്തീകരിച്ചിരുന്നു. എന്നാൽ ടാറിങ്ങിനു ശേഷമാണ് സ്കൂൾ കവലയിൽ കലിങ്ക് നിർമ്മിക്കുന്നത്. ഇതോടെ ഗതാഗത തടസ്സം രൂക്ഷമായി.
കട്ടപ്പനയിലെ വിവിധ ആശുപത്രിയിലേക്ക് കടന്നു ചെല്ലുന്ന ഏറ്റവും പ്രധാന പാതയാണിത്. ഒപ്പം കോട്ടയം മെഡിക്കൽ കോളേജിലേക്കും ഇതുവഴി വേണം കടന്നു പോകാൻ. ഗതാഗത സ്തംഭനം ഉണ്ടാകുന്നതോടെ രോഗികളുമായി ആംബുലൻസുകൾ അടക്കം ഗതാഗതക്കുരുക്കിൽ പെട്ടു കിടക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഗതാഗതം നിയന്ത്രിക്കാൻ പകൽ സമയങ്ങളിൽ മലയോര ഹൈവേയുടെ നിർമ്മാതാക്കൾ ഏർപ്പെടുത്തിയിരിക്കുന്ന ആളുകൾ ഉണ്ടെങ്കിലും, രാത്രി ഗതാഗത തടസ്സം രൂക്ഷമാകുന്ന സാഹചര്യത്തിൽ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കേണ്ട സ്ഥിതിയാണ് ഉള്ളത്. കിലോമീറ്റർ ഓളം വണ്ടികൾ ഗതാഗതക്കുരുക്കിൽ പെട്ട് കിടക്കുന്നതാണ് പതിവ്. ഏറ്റവും തിരക്കുള്ള ഭാഗത്ത് കലുങ്ക് നിർമ്മാണം അവസാനഘട്ടത്തിലേക്ക് മാറ്റി വച്ചതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.