പോസ്റ്റ് ഓഫീസ് ജീവനക്കാരിയുടെ ഉത്തരവാദിത്വമില്ലായ്മ മൂലം സർക്കാർ ജോലി നഷ്ടമായി; കട്ടപ്പന വെള്ളയാംകുടിയിൽ യുവാവിന്റെ ഒറ്റയാൾ സമരം
കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ടിൽ ജിൻ്റോ തോമസാണ് പോസ്റ്റ് ഓഫീസിന് മുമ്പിൽ സമരം നടത്തുന്നത്. ജിൻ്റോയ്ക്ക് സർക്കാർ ജോലി സംബന്ധിച്ച രജിസ്ട്രേഡ് കത്ത് മാർച്ച് 19-ന് വെള്ളയാം കുടിപോസ്റ്റ് ഓഫീസിൽ എത്തി. 10 ദിവസത്തിന് ശേഷം മാർച്ച് 29-ന് ഉച്ചകഴിഞ്ഞ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരി ജിൻ്റോയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. ഇവരുടെ ലേഡീസ് സെൻ്ററിൽ ചെന്ന് കത്ത് വാങ്ങി. മാർച്ച് 23 ന് പുളിന്താനം സെൻ്റ് ജോൺസ് ഹയർ സെക്കൻ്റി സ്കൂളിലെ ഫുൾടൈം മിനി സ്റ്റീരിയൽ തസ്തികക്കുള്ള ഇൻ്റർവ്യൂവിന് ഹാജരാകണമെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.കത്ത് വൈകിപ്പിച്ചതിനാൽ ഈ ജോലി നഷ്ടമായി.
ഇതേ തുടർന്ന് പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ്, മുഖ്യമന്ത്രി തുടങ്ങി എല്ലാവർക്കും പരാതി നൽകി. എന്നാൽ ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. അന്വേഷിക്കാം എന്ന് മാത്രമാണ് പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് പറയുന്നത്.
ഇപ്പോഴും നിരുത്തരവാദ പരമായി പെരുമാറിയ ജീവനക്കാരി പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുകയാണ്. കാഴ്ച്ച പരിമിതിയുള്ളയാളാണ് ജിൻ്റോ. തനിക്കുണ്ടായ നഷ്ടത്തിന് പരിഹാരം കാണുകയും പോസ്റ്റൽ ജീവനക്കാരിക്കെതിരെ നടപടി എടുക്കുകയും വേണമെന്നാണ് ഈ യുവാവിൻ്റെ ആവശ്യം.