സംസ്ഥാനത്തെ ബി.എസ്.സി. നഴ്‌സിംഗ് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷ വഴിയാക്കും: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്തെ ബി.എസ്.സി. നഴ്‌സിംഗ് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷ വഴിയാക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. 2024-2025 അധ്യായന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാകണം നഴ്‌സിങ് പ്രവേശനം നിയന്ത്രിക്കാനെന്ന് ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ അധ്യയന വർഷം പ്രവേശനപരീക്ഷ നടത്താൻ തീരുമാനിച്ചെങ്കിലും മുൻവർഷത്തെ പ്രവേശനരീതി തുടരാമെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. അക്കാദമിക് നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തേണ്ട പ്രവേശനപരീക്ഷ ഉപേക്ഷിക്കുന്നത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്ന നിലപാടാണ് ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ അംഗങ്ങൾക്കുള്ളത്.
കഴിഞ്ഞ കൊല്ലം പ്രവേശനപരീക്ഷ നടത്തുന്നതിന് മതിയായ സമയം ലഭിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പരീക്ഷ ഉപേക്ഷിച്ചതെങ്കിലും മാനേജ്‌മെന്റുകളുടെ സമ്മർദമാണ് അതിന് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു.ബി.എസ്‌സി. നഴ്‌സിങ്ങിന് 50 ശതമാനം മാനേജ്‌മെന്റ് സീറ്റുകളിൽ മാനേജ്‌മെന്റുകൾ നേരിട്ടാണ് പ്രവേശനം നടത്തുന്നത്. അവശേഷിക്കുന്ന 50 ശതമാനം സർക്കാർ സീറ്റുകളിലാണ് എൽ.ബി.എസ്. വഴി പ്രവേശനം നടത്തുന്നത്. ഇങ്ങനെയായിരുന്നു കഴിഞ്ഞ കൊല്ലം തീരുമാനിച്ചിരുന്നത്