അയ്യപ്പൻകോവിൽ അയ്യരുപ്പാറ നെടുംപറമ്പിൽ ഏലം പ്ലാന്റേഷനിലെ തൊഴിലാളികളുടെ ജീവിതം നരക യാതനയിൽ. ചോർന്നൊലിക്കുന്ന ലയത്തിനുള്ളിൽ പ്രാണഭയത്തോടെ കഴിയാൻ വിധിക്കപ്പെട്ട് കുടുംബങ്ങൾ
ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാത്ത അയ്യപ്പൻ കോവിൽ അയ്യരുപാറ നെടുമ്പറമ്പിൽ ഏലം തോട്ടത്തിലെ തൊഴിലാളികളുടെ ജീവിതം നരകതുല്യം. മേൽക്കൂരയിലെ പൊട്ടിയഷീറ്റുകൾക്ക് മുകളിൽ പ്ലാസ്റ്റിക് വലിച്ച് കെട്ടിയാണ് തൊഴിലാളികൾ അന്തിയുറങ്ങുന്നത്. ചുവരുകൾ പൊട്ടി ഏതു സമയവും നിലം പൊത്താവുന്ന ലയത്തിനുള്ളിൽ കുഞ്ഞ് കുട്ടികളും പ്രായം ചെന്നവരുമായാണ് തൊഴിലാളികൾ ജീവിതം തള്ളിനീക്കുന്നത്. ജലവിതരണത്തിനുള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനാൽ ലയത്തിൽ പലപ്പോഴും കുടിവെള്ളവുമെത്താറില്ല. ലയത്തിന് ചുറ്റും വെള്ളം കെട്ടി നിന്ന് കാലിത്തൊഴുത്തിന് സമാനമായ അന്തരീക്ഷമാണ്. 40 വർഷം മുമ്പ് നിർമ്മിച്ച ലയത്തിലാണ് തൊഴിലാളികൾ ഇന്നും അന്തിയുറങ്ങുന്നത്. മുമ്പ് വർഷാവർഷം ലയങ്ങളുടെ അറ്റകുറ്റപ്പണി നടന്നിരുന്നു. എന്നാൽ കഴിഞ്ഞ 4 വർഷമായി യാതൊരു അറ്റകുറ്റപ്പണിയും നടത്താത്തതിനാൽ ലയങ്ങൾ പൂർണ്ണമായും വാസയോഗ്യമല്ലാതെ മാറി. പ്രായപൂർത്തിയായ പെൺമക്കളുമായാണ് അടച്ചുറപ്പിലാത്ത വീട്ടിൽ തൊഴിലാളികൾ കഴിയുന്നത്. 136 തമിഴ് കുടുമ്പങ്ങളാണ് ലയങ്ങളിൽ നരകയാതനയിൽ കഴിയുന്നത്. ലയങ്ങളുടെ അവസ്ഥ തൊഴിലാളികളും യൂണിയൻ നേതാക്കളും പലതവണ ഉടമയെ അറിയിച്ചുവെങ്കിലും ധിക്കാരപരമായ നിലപാട് സ്വീകരിക്കുന്നതായാണ് ആക്ഷേപം. അടിയന്തിരമായി പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയില്ലങ്കിൽ സമരം ആരംഭിക്കാനൊരുങ്ങുകയാണ് തൊഴിലാളികൾ.