മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനകീയ മന്ത്രിസഭ എന്ന പേരിൽ ഇടുക്കി ജില്ലയിൽ നടത്തിയ ആഡംബര യാത്ര ആസൂത്രിത തട്ടിപ്പ് - യുഡിഎഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി
മുഖ്യമന്ത്രി മഹാരാജാവാണെന്ന് പെരുപ്പിച് കാട്ടി പൗര പ്രമുഖർക്ക് ദർശനം നൽകി പാവപ്പെട്ടവരെ കൊണ്ട് ഏറ്റുപറയിച്ച് നടത്തിയ ജനകീയ മന്ത്രിസഭ പരിപാടി ജനാധിപത്യ സംവിധാനത്തിനുണ്ടായ അപമാനമാണെന്ന് യുഡിഎഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു . ജില്ലയുടെ വികസനത്തിന് എന്ത് പദ്ധതികളാണ് പ്രഖ്യാപിച്ചത്, ജനകീയ പ്രശ്നങ്ങൾക്ക് എന്ത് പരിഹാരമാണ് നിർദ്ദേശിച്ചിട്ടുള്ളതെന്ന് ജില്ലയിൽ നിന്നുമുള്ള മന്ത്രിയും ഇടതുപക്ഷ നേതാക്കളും വ്യക്തമാക്കണം. സർക്കാർ സദസ്സിന്റെ ലക്ഷ്യം തോമസ് ചാഴിക്കാടൻ എംപിയെ പോലെയുള്ള ആളുകൾക്ക് മനസ്സിലായിട്ടില്ലെങ്കിൽ പാവപ്പെട്ട ജങ്ങൾക്ക് എങ്ങനെ മനസ്സിലാകും.
പൗരപ്രമുഖർക്ക് ദർശനം നൽകിയതല്ലാതെ പാവപ്പെട്ട ജനങ്ങളെ തിരിഞ്ഞുപോലും നോക്കാതെ മുഖ്യമന്ത്രി കടന്നുപോകുകയാണുണ്ടായത്. പരാതികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് അതിരുതർക്കത്തിന്റെ പരാതിയും, പാർട്ടി ഓഫീസുകൾ വഴി വിതരണം ചെയ്ത പട്ടയ അപേക്ഷകളുമൊക്കെയാണ് സദസ്സിൽ എത്തിച്ചത്. സദസ്സിൽ എത്തിയവരൊക്കെ നിരാശരായി മടങ്ങിപ്പോയതല്ലാതെ ആരുടെ ദുഃഖത്തിനും ഒരു പരിഹാരവും ഉണ്ടായില്ല. കെട്ടിട നിർമ്മാണ നിരോധനം പിൻവലിക്കുമെന്ന് 2019 ഡിസംബർ 17 മുതൽ നിരവധി തവണ ഇടുക്കിയിലെ ജനങ്ങൾക്ക് ഉറപ്പുനൽകി വഞ്ചിച്ച മുഖ്യമന്ത്രി ഈ പ്രാവശ്യം ഗവർണറുടെ തലയിൽ പഴിചാരി കടന്നു പോവുകയാണ് ഉണ്ടായത്.
ഭൂപതിവ് ചട്ടങ്ങളിലെ വകുപ്പ് 24 പ്രകാരം ഗവണ്മെന്റിൽ നിഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് നാലാമത്തെ വകുപ്പിൽ മാറ്റം വരുത്തി പരിഹരിക്കാമായിരുന്ന കാര്യമാണ് രാജ് ഭവനിൽ കെട്ടിവെച്ചിരിക്കുന്നതെന്ന് അറിയാത്തവരല്ല ഇടുക്കിക്കാർ. കുഞ്ചിത്തണ്ണി, സൂര്യനെല്ലി, ചിന്നക്കനാൽ എന്നീ പ്രദേശങ്ങളിലെ റവന്യൂ ഭൂമി വന ഭൂമിയാക്കിയതിനെപ്പറ്റി ആരും ഒരക്ഷരം മിണ്ടിയിട്ടില്ല. ചിന്നക്കനാലിൽ യാതൊരു മാനദണ്ഡവുമില്ലാതെ ഇറക്കിവിട്ടിരിക്കുന്ന 12 കുടുംബങ്ങളുടെ കാര്യത്തിൽ മിണ്ടാട്ടമില്ല. ജില്ലയിലെ 13 പഞ്ചായത്തുകളിൽ കളക്ടർ സ്വേച്ഛാധിപതിയെ പോലെ പ്രഖ്യാപിച്ചിരിക്കുന്ന കെട്ടിട നിർമ്മാണ നിരോധനം മൂലം കെണിയിലായിരിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമില്ല. ഇടുക്കി പാക്കേജിന്റെ 19000 കോടി എന്തിനാണ് ചെലവാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ക്ഷേമപെൻഷൻ, ഉച്ചക്കഞ്ഞി, ജീവൻരക്ഷാമരുന്നുകൾ, സപ്ലൈ കോയിലൂടെയുള്ള നിത്യോപയോഗ സാധനങ്ങൾ, സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ, കാർഷികോല്പന്നങ്ങളുടെ വില, ലൈഫ് മിഷൻ വീടുകളുടെ തവണ, കരാറുകാരുടെ പണം , KSRTC ജീവനക്കാരുടെ ആനുകൂല്യങ്ങൾ, വികലാംഗരുടെ ചികിത്സാസഹായം, ഗോത്രവർഗ്ഗക്കാരുടെ ആനുകൂല്യങ്ങൾ ഇവയൊന്നും നൽകാത്ത ഗവൺമെന്റ് സദസ്സുകൊണ്ട് എന്ത് നേട്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്നും ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു.