ബുക്കിങ് ഇല്ലാതെ ആരെയും ശബരിമല സന്നിധാനത്ത് പ്രവേശിപ്പിക്കരുത്; ഹൈക്കോടതി
ബുക്കിങ് ഇല്ലാതെ ആരെയും ശബരിമല സന്നിധാനത്ത് പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി. ഭക്തജനത്തിരക്ക് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലാണ് വെര്‍ച്വല്‍ ക്യൂ ബുക്കിേങ്ങാ സ്പോട്ട് ബുക്കിങ്ങോ ഇല്ലാതെ ആരെയും കടത്തിവിടരുതെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ശബരിമലയിലെ ക്യൂ കോംപ്ലക്‌സുകളില്‍ 24 മണിക്കൂറും ശുചീകരണം നടത്തണമെന്നും ഇതിനായി രണ്ട് ഷിഫ്റ്റുകളിലായി 72 ജീവനക്കാരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് ശബരിമല സ്പെഷല്‍ കമീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിര്‍ദേശം.
കോടതിയുടെ മറ്റ് നിര്‍ദേശങ്ങള്‍:
1. അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ലഭ്യമാക്കണം. കാനന പാതയിലും ക്യൂ കോംപ്ലക്സുകളിലും കാത്തുനില്‍ക്കേണ്ടി വരുന്നവര്‍ക്ക് ചുക്കുവെള്ളവും ബിസ്കറ്റും നല്‍കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുംവേണ്ടി സ്പെഷല്‍ ക്യൂവും മതിയായ സൗകര്യങ്ങളുമൊരുക്കണം. സുഗമമായ ദര്‍ശനവും ഉറപ്പാക്കണം.
2. നിലയ്ക്കലില്‍ മതിയായ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കണം. പരമാവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ സൗകര്യമൊരുക്കണം. നിലയ്ക്കലില്‍ പാര്‍ക്കിങ് ഫീസ് പിരിക്കാൻ ഫാസ്‌റ്റാഗ് സ്കാനര്‍ ഒരാഴ്ചക്കകം പ്രവര്‍ത്തനക്ഷമമാക്കണം.
3. നിശ്ചിത സമയം പിടിച്ചിട്ടശേഷം പോകാൻ അനുവദിക്കുന്ന (ഹോള്‍ഡ് ആൻഡ് റിലീസ്) രീതിയില്‍ നിലയ്ക്കലില്‍ വാഹനനീക്കം നിയന്ത്രിക്കണം. ആവശ്യമെങ്കില്‍ ഇടത്താവളങ്ങളിലും ഇതാകാം. ഇടത്താവളങ്ങളില്‍ ഭക്തര്‍ക്ക് അന്നദാനം ഉറപ്പാക്കണം.
4. നിലയ്ക്കല്‍-ളാഹ മേഖലയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സാഹചര്യങ്ങളില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് സെക്ടര്‍ പട്രോളിങ് നടത്തണം.
5. പത്തനംതിട്ട റൂട്ടില്‍ ളാഹ മുതല്‍ വടശേരിക്കര വരെയും എരുമേലി റൂട്ടില്‍ കണമല മുതല്‍ എരുമേലി വരെയും വാഹനങ്ങള്‍ ഹോള്‍ഡ് ആൻഡ് റിലീസ് സംവിധാനത്തിലൂടെ നിയന്ത്രിക്കാൻ കഴിയുന്ന സ്ഥലങ്ങള്‍ കണ്ടെത്തണം. ഭക്തര്‍ക്ക് സൗകര്യങ്ങളൊരുക്കാൻ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ സഹായം തേടണം.