പാർലമെന്‍റിൽ സുരക്ഷാവീഴ്ച ; ലോക്സഭയിൽ കളർ സ്പ്രേ പ്രയോഗം, നാലു പേർ കസ്റ്റഡിയിൽ
പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്സഭാ സന്ദർശക ഗാലറിയിൽനിന്നും രണ്ടുപേർ താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. പാർലമെന്റ് നടപടികൾ കാണാൻ വന്നവരാണ് ചാടിയതെന്ന് വിവരം. ഇവരെ എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നു പിടികൂടി. ലോക്സഭയുടെ പുറത്ത് പ്രതിഷേധം നടത്തിയ രണ്ടു പേരും കൂടി പിടിയിലായിട്ടുണ്ട്. പാർലമെന്‍റ് ആക്രമണത്തിന്‍റെ വാർഷിക ദിനത്തിലാണ് ശൂന്യവേള പുരോഗമിക്കുന്നതിനിടെ ലോക്സഭയിൽ ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചത്.
ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയ ഇവർ ഷൂസിനിടയിൽ ഒളിപ്പിച്ചുവച്ച സ്പ്രേ എടുത്ത് അടിക്കുകയായിരുന്നു. എംപിമാർ എല്ലാവരും സുരക്ഷിതരാണ്. ബിജെപി എംപി നല്‍കിയ പാസാണ് പിടിയിലായ ഒരു യുവാവിന്‍റെ കൈവശമുണ്ടായിരുന്നതെന്നാണ് സുചന. പാർലമെന്‍റിനു പുറത്ത് കളർ സ്പ്രേയുമായി പ്രതിഷേധിച്ച നീലം, അമൽ ഷിൻഡെ എന്നിവരെ പൊലീസ് പിടികൂടി. സംഭവത്തെ തുടർന്ന് എംപിമാരെ ലോക്സഭയിൽ നിന്നും മാറ്റി. മഞ്ഞനിറത്തിലുള്ള കളർസ്മോക് ഫോഗ് പ്രയോഗിച്ചായിരുന്നു പ്രതിഷേധം.
ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഏകാധിപത്യം അനുവദിക്കില്ല എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ മുഴക്കിയത്. അസ്വാഭാവിക സംഭവത്തിൽ ഭയന്ന ചില എംപിമാർ പുറത്തേക്കോടി. രണ്ട് എംപിമാർ ചേർന്ന് പാർലമെന്റിനകത്ത് അക്രമികളിൽ ഒരാളെ പിടികൂടി. തൊഴിലില്ലായ്മക്കെതിരായ പ്രതിഷേധമാണെന്നും തങ്ങൾക്ക് ആരുടെയും പിന്തുണയില്ലെന്നും പിടിയിലായ നീലം അവകാശപ്പെട്ടു.