വയനാട്ടിൽ യുവാവിനെ കൊന്ന കടുവയെ പിടിക്കാനുള്ള ഉത്തരവ് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി.ഹർജിക്കാരന് 25,000 രൂപ പിഴ ചുമത്തി
വയനാട്ടിൽ യുവാവിനെ കൊന്ന കടുവയെ പിടിക്കാനുള്ള ഉത്തരവ് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി.ഹർജിക്കാരന് 25000 രൂപ പിഴ ചുമത്തി.നഷ്ടമായത് ഒരു മനുഷ്യജീവനെന്ന് കോടതി ഓർമ്മിപ്പിച്ചു.ഹർജിക്കാരൻ പ്രശസ്തിക്ക് വേണ്ടിയാണ് ഹർജി നൽകിയതെന്നും കോടതി വിലയിരുത്തി.കഴിഞ്ഞ ദിവസം വയനാട് വകേരിയിൽ പുല്ലരിയാൻ പോയ യുവാവിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.കടുവയെ പിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല.
22 ക്യാമറ ട്രാപ്പുകൾ പലയിടത്തായി സ്ഥാപിച്ച് കടുവയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.കോളനിക്കവലയ്ക്ക് സമീപം കാപ്പിത്തോട്ടത്തിൽ സ്ഥാപിച്ച കൂടിന് പുറമെ പുതിയൊന്നുകൂടി കൂടല്ലൂരിൽ എത്തിച്ചിട്ടുണ്ട്.
ഇന്നലെ 20 അംഗ പ്രത്യേക ടീം ഉള്‍പ്പെടെ കാട്ടിലേക്ക് കയറി തെരച്ചില്‍ നടത്തിയിരുന്നു. മാരമല, ഒമ്പതേക്കർ , ഗാന്ധിനഗർ മേഖലയിൽ ആണ് ഇന്നലെ തെരച്ചിൽ നടത്തിയത്. നാട്ടുകാരോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ വനംവകുപ്പ് അറിയിപ്പ് നൽകിയിരുന്നു. പ്രജീഷ് എന്ന യുവ ക്ഷീര കർഷകനെയാണ് കടുവ കൊന്നത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.