കയ്യേറ്റക്കാരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കർഷകർ റിലേ നിരാഹാര സമരം നടത്തുന്ന ചിന്നക്കനാൽ സിങ്കുകണ്ടത്തെ സമരപ്പന്തൽ വി. ഡി. സതീശൻ സന്ദർശിച്ചു
കുടിയിറക്കിനെതിരെ ചിന്നക്കനാൽ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കർഷകർ റിലേ നിരാഹാര സമരം നടത്തുന്ന ചിന്നക്കനാൽ സിങ്കുകണ്ടത്തെ സമരപ്പന്തലിൽ പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ സന്ദർശനം നടത്തി. കയ്യേറ്റവും കുടിയേറ്റവും രണ്ടാണെന്നാണ് യുഡിഎഫ് നിലപാട് എന്നും ഇപ്പോൾ നടക്കുന്നത് കയ്യേറ്റക്കാരെ സംരക്ഷിക്കാനുള്ള നടപടികൾ ആണെന്നും വി.ഡി സതീശൻ പറഞ്ഞു. ഭൂപതിവ് നിയമം മൂലമുള്ള പ്രശ്നങ്ങൾ ഉള്ളത് ഇടുക്കിയിൽ മാത്രമാണ്. ഭൂനിയമ ഭേദഗതിയിലും അപകടകരമായ പ്രശ്നങ്ങളുണ്ട്. അനാവശ്യമായി രാഷ്ട്രീയം കലർത്താതെ ചിന്നക്കനാലിലെ സാധാരണക്കാർക്ക് ഒപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ റിസർവ് വനത്തിന്റെ വിജ്ഞാപനം മരവിപ്പിക്കാൻ ആവില്ലെന്നും അതിന് പുനർവിജ്ഞാപനം ഇറക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു. ഡീൻ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, ഇ എം ആഗസ്തി,യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടക്കുഴി, എ.കെ മണി എന്നിവർ പങ്കെടുത്തു. കുടിയിറങ്ങുന്നതിന് റവന്യൂ വകുപ്പിന്റെ നോട്ടീസ് ലഭിച്ച 12 കർഷ കുടുംബങ്ങൾ തുടങ്ങിയ നിരാഹാര സമരം 27 ദിവസം പിന്നിട്ടു.സിപിഐ എം സമരത്തെ തള്ളിപ്പറഞ്ഞെങ്കിലും കർഷക സമരത്തിന് പിന്തുണ നൽകി കോൺഗ്രസും യുഡിഎഫും രംഗത്തു വരികയായിരുന്നു.