സമാന്തര സർക്കാരായി മാറാൻ വനംവകുപ്പിനെ അനുവദിക്കില്ല : ജോയ്സ് ജോർജ്
ചിന്നക്കനാലിൽ 365 ഹെക്ടർ ഭൂമി വനഭൂമിയായി വിജ്ഞാപനം ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് മുൻ എംപി ജോയ്സ് ജോർജ്.ഇത് ജനങ്ങൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.റവന്യൂ ഭൂമി വനഭൂമിയാക്കാനുള്ള ഏകപക്ഷീയമായ നടപടികളുമായി വനംവകുപ്പ് മുമ്പോട്ട് പോവുകയാണ്.ജനപ്രതിനിധികളെയും കർഷകരെയും രാഷ്ട്രീയ പാർട്ടികളേയും വിശ്വാസത്തിൽ എടുത്തുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണമാണ് ഉണ്ടാകേണ്ടത്.
അത്തരത്തിലുള്ള ഒരു നടപടികളും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.ജനങ്ങളെ ഇരുട്ടിൽ നിർത്തിയല്ല പരിസ്ഥിതി സംരക്ഷിക്കേണ്ടത് എന്ന കാര്യമെങ്കിലും ഉദ്യോഗസ്ഥർ മനസ്സിലാക്കണം.ചിന്നക്കനാലിലെ വനഭൂമി വിജ്ഞാപനം ഒറ്റപ്പെട്ട സംഭവമല്ല.മുമ്പ് ഇടുക്കി ജില്ലയിലെ പശ്ചിമഘട്ട പ്രദേശങ്ങൾ വനംവകുപ്പിന്റെ അധീനതയിലാക്കാനുള്ള ശ്രമം നടന്നപ്പോൾ ജനപ്രതിനിധി എന്നുള്ള നിലയിൽ വലിയ ചെറുത്തുനിൽപ്പ് നടത്തിയിട്ടുണ്ട്.വീണ്ടും വളഞ്ഞ മാർഗത്തിലൂടെ വനം വകുപ്പ് ജനവാസ മേഖലകളിൽ ഇടപെട്ടാൽ ശക്തമായി എതിർക്കും. സമാന്തര സർക്കാരായി വനംവകുപ്പ് മാറാൻ അനുവദിക്കില്ല എന്നും ജോയ്സ് ജോർജ് പറഞ്ഞു.